പ്രമുഖ നടൻ പ്രകാശ് രാജിന് എൻഫോഴ്സ്മെന്‍റ്  ഡയറക്ടറേറ്റ് സമൻസ്.

Chennai: പ്രമുഖ നടൻ പ്രകാശ് രാജിന് എൻഫോഴ്സ്മെന്‍റ്  ഡയറക്ടറേറ്റ് സമൻസ്. തമിഴ്‌നാട്ടിലെ പ്രണവ് ജ്വല്ലറിയുമായി ബന്ധപ്പെട്ടുള്ള നിക്ഷേപ തട്ടിപ്പിലാണ് പ്രകാശ് രാജിന് ഇഡി നോട്ടീസ്.  ജ്വല്ലറിയുടെ ബ്രാൻഡ് അംബാസഡറായിരുന്നു എന്ന കാരണത്താലാണ് ചോദ്യം ചെയ്യലിന് പ്രകാശ് രാജിനെ വിളിപ്പിച്ചിരിയ്ക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.  അടുത്തയാഴ്ച  എൻഫോഴ്സ്മെന്‍റ്  ഡയറക്ടറേറ്റ്  ചെന്നൈ ഓഫീസിൽ ഹാജരാകാനാണ് നിര്‍ദ്ദേശം. 

തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി ആസ്ഥാനമായുള്ള പ്രണവ് ജ്വല്ലറി നിക്ഷേപകരിൽ നിന്ന് നൂറ് കോടി രൂപ സമാഹരിച്ച് തട്ടിപ്പ് നടത്തിയെന്നാണ് കേസ്. കഴിഞ്ഞ 20 -ാം തിയതി പ്രണവ് ജ്വല്ലറിയുടെ ശാഖകളിൽ ഇഡി വ്യാപകമായി റെയ്ഡ് നടത്തിയിരുന്നു. ഈ പരിശോധനകളുടെ തുടർച്ചയായാണ്   ചോദ്യം ചെയ്യല്‍.  

നിക്ഷേപകരിൽ നിന്ന് പണം സ്വീകരിച്ച് പഴയ നിക്ഷേപകർക്ക് ലാഭവിഹിതം നൽകുന്ന പോൺസി സ്‌കീമിലൂടെ 100 കോടി രൂപയോളം തട്ടിപ്പ് നടത്തിയെന്നാണ് പ്രണവ് ജ്വല്ലറിക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണം. കഴിഞ്ഞ ഒക്ടോബറിൽ ജ്വല്ലറികൾ അടച്ചുപൂട്ടിയിരുന്നു. തുടർന്ന് തമിഴ്‌നാട് സാമ്പത്തിക കുറ്റകൃത്യ വിഭാഗം  ജ്വല്ലറി ഉടമ മദനെതിരെ കേസെടുക്കുകയും ഇയാൾക്കും ഭാര്യയ്ക്കുമെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. 

Exit mobile version