പൊങ്കാല ചടങ്ങുകൾ അവസാനിച്ച്‌ മണിക്കൂറുകൾക്കകം‌ നഗരം ക്ലീനാക്കി കോർപറേഷൻ 

തിരുവനന്തപുരം : പൊങ്കാല ചടങ്ങുകൾ അവസാനിച്ച്‌ മണിക്കൂറുകൾക്കകം‌ നഗരം ക്ലീനാക്കി കോർപറേഷൻ ശുചീകരണ വിഭാ​ഗം. ശുചീകരണ പ്രവർത്തനങ്ങൾ മേയർ ആര്യ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. ഞായർ പകൽ 2.30ന്‌ പൊങ്കാല നിവേദ്യം കഴിഞ്ഞ ഉടൻ മാലിന്യനീക്കം ആരംഭിച്ചു. ചൂട്ടും കൊതുമ്പും കടലാസും കലവും പ്ലാസ്റ്റിക്കുമെല്ലാം ശുചീകരണ തൊഴിലാളികൾ നീക്കി. ഇഷ്‌ടികകൾ റോഡിന് സമീപത്ത് കൂട്ടിവച്ചു. ഇവ ശേഖരിച്ച്‌ കോർപറേഷന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തേക്ക് മാറ്റും. മുൻവർഷങ്ങളിലേത് പോലെ സർക്കാരും കോർപറേഷനും നടപ്പാക്കുന്ന ഭവനപദ്ധതികളിലെ ​ഗുണഭോക്താക്കൾക്ക് ഇവ വിതരണം ചെയ്യും.

ഡെപ്യൂട്ടി മേയർ പി കെ രാജു, ആരോ​ഗ്യസ്ഥിരംസമിതി അധ്യക്ഷ ​ഗായത്രി ബാബു, കൗൺസിലർ ഉണ്ണിക്കൃഷ്‌ണൻ എന്നിവർ നേതൃത്വം നൽകി. കോർപറേഷൻ ശുചീകരണ തൊഴിലാളികൾക്കൊപ്പം വിവിധ സംഘടനാ പ്രവർത്തകരും സന്നദ്ധ സേനാംഗങ്ങളും പങ്കാളികളായി. ഏകദേശം 2400പേർ ശുചീകരണത്തിൽ പങ്കാളികളായി.  ഹരിതകർമസേന, സന്നദ്ധസംഘടനകൾ, എസ്എഫ്ഐ, ഡിവൈഎഫ്ഐ, യുവജനക്ഷേമ ബോർഡ്, എൻഎസ്‌എസ്‌ തുടങ്ങിയവരും സഹകരിച്ചു. പതിവുപോലെ രാത്രി കൃത്രിമ മഴയിലൂടെ റോഡ് വൃത്തിയാക്കി. സിനിമ ഷൂട്ടിങ്ങിലുൾ‌പ്പെടെ കൃത്രിമ മഴയും കാറ്റും ഒരുക്കുന്ന പെരിങ്ങമ്മല തരംഗിണി ആർട്ടിഫിഷ്യൽ റെ യിൻ യൂണിറ്റാണ് 13 വർഷമായി സൗജന്യമായി മഴ പെയ്യിക്കുന്നത്.  നാല് വാഹനമാണ് ഇതിന് ഉപയോഗിച്ചത്. വെള്ളം നിറയ്‌ക്കൽ അടക്കമുള്ള സഹായത്തിന് കോർപറേഷന്റെ 13 വാഹനമുണ്ടായിരുന്നു.

Exit mobile version