പാചകവാതകവില കുത്തനെ കൂട്ടി; വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 1110 രൂപ.

ന്യൂഡൽഹി: സാധാരണ ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കി പാചകവാതക വില കേന്ദ്രം വീണ്ടുംകൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 49 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ  പുതിയ വില 1,110 രൂപയായി.

വാണിജ്യ സിലിണ്ടറിന് 351 രൂപ വര്‍ധിപ്പിച്ചു. 2124 രൂപയാണ് പുതിയ വില.നേരത്തെ 1773 രൂപയായിരുന്നു. വിലവർധന ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.

എട്ടു വർഷത്തിനിടെ മോദി സർക്കാർ വീട്ടാവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില വർധിപ്പിച്ചത്‌ 160 ശതമാനമാണ്.ഗാർഹിക സിലിൻഡറിന് 2014ൽ  410 രൂപയായിരുന്നു. ഇപ്പോൾ  1110രൂപയായി.

അതോടൊപ്പം പാചകവാതകത്തിനുള്ള സബ്‌സിഡി  കിട്ടാതായിട്ട്‌ രണ്ടു വർഷമായി.  2013 ജൂണിലാണ്‌ പാചകവാതക സബ്‌സിഡി ബാങ്ക്‌ അക്കൗണ്ട്‌ വഴി വിതരണം ചെയ്യുന്ന പദ്ധതിക്ക്‌ കേന്ദ്രം തുടക്കമിട്ടത്‌. 2015ൽ രാജ്യത്താകമാനം നടപ്പാക്കി.  വീട്ടമ്മമാർ ഉൾപ്പെടെയുള്ളവർക്ക്‌ ആധാർ ലിങ്ക്‌ ചെയ്‌ത ബാങ്ക്‌ അക്കൗണ്ട്‌ നിർബന്ധമാക്കി. അക്കൗണ്ടിലേക്ക്‌ നേരിട്ട്‌ പണം വരുമെന്നായിരുന്നു പ്രഖ്യാപനം.  ഇപ്പോൾ സബ്‌സിഡിയുമില്ല; പണവുമില്ല. കൂടാതെ അടുക്കള പൂട്ടേണ്ട  സ്ഥിതിയുമാണ്.

വാണിജ്യ സിലിണ്ടറിനുള്ള വില വർധന ചെറുകിട ഹോട്ടലുകൾ,ബേക്കറികൾ,  തട്ടുകടകൾ, കുടുംബശ്രീ നടത്തുന്ന ഹോട്ടലുകൾ എന്നിവയെ രൂക്ഷമായി ബാധിക്കും.

Exit mobile version