നമ്പി നാരായണൻ പറയുന്നത് കള്ളമെന്ന് ശാസ്ത്രജ്ഞർ; ക്രയോജനിക്കുമായി അദ്ദേഹത്തിന് ബന്ധമില്ല

തിരുവനന്തപുരം: നമ്പി നാരായണനെ അറസ്റ്റു ചെയ്തതു കൊണ്ട് ക്രയോജനിക് എൻജിൻ ഉണ്ടാക്കാൻ വൈകിയെന്നും രാജ്യത്തിനു വലിയ സാമ്പത്തിക നഷ്ടം ഉണ്ടായെന്നുമുളള പ്രചരണം തെറ്റാണെന്ന് സഹപ്രവർത്തകരായിരുന്ന ശാസ്ത്രജ്ഞർ. നമ്പി നാരായണന്റെ ജീവിതവുമായി ബന്ധപ്പെട്ടുള്ള ‘റോക്കട്രി ദ നമ്പി എഫക്ട് എന്ന സിനിമയിലും പല ടെലിവിഷൻ ചാനലുകളിലും നമ്പിനാരായണൻ വ്യാജ അവകാശവാദങ്ങൾ ഉന്നയിച്ച് ഐ എസ് ആർ ഒയേയും ശാസ്ത്രജ്ഞരേയും അപമാനിക്കുന്നതുകൊണ്ടാണ് മാധ്യമങ്ങളെ കാണേണ്ടി വന്നതെന്നും ഇന്ത്യയുടെ പ്രൊപ്പൽഷൻ ടെകനോളജിയുടെ പിതാവ് എന്നറിയപ്പെടുന്ന എൽ പി എസ് സി (ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്റർ) സ്ഥാപക ഡയറക്ടർ ഡോ. എ. ഇ. മുത്തുനായകം പറഞ്ഞു. ഐഎസ്ആർഒ സ്വന്തമായി ക്രയോജനിക് എൻജിൻ ഉണ്ടാക്കുന്നതിനുള്ള നടപടികൾ തുടങ്ങിയത് എൻപതുകളുടെ പകുതിയിലാണെന്ന് ശാസ്ത്രജ്ഞർ പറ‍ഞ്ഞു. ഇവിഎസ് നമ്പൂതിരിക്കായിരുന്നു ചുമതല. 12 വോളിയം നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് വികസിപ്പിച്ചു. അക്കാലത്ത് നമ്പി നാരായണന് ക്രയോജനിക്കുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല. പിന്നീട് ജ്ഞാനഗാന്ധിയുടെ നേതൃത്വത്തിൽ ക്രയോജനിക് എൻജിൻ വികസിപ്പിക്കുന്ന പ്രവർത്തനം തുടങ്ങിയെങ്കിലും ആ ടീമിലും നമ്പി ഉണ്ടായിരുന്നില്ല.
1990ൽ ക്രയോജനിക് പ്രൊപ്പൽഷൻ സിസ്റ്റം പ്രോജക്ട് എൽപിഎസ്‍സിയിൽ തുടങ്ങിയപ്പോൾ നമ്പി നാരായണനെ താൻ പ്രോജക്ട് ഡയറക്ടറാക്കിയെന്നു എൽപിഎസ്‍സി ഡയറക്ടറായിരുന്ന മുത്തു നായകം പറഞ്ഞു. 1993ൽ ക്രയോജനിക് എൻജിൻ സാങ്കേതിക വിദ്യ കൈമാറാൻ റഷ്യയുമായി കരാറിൽ ഏർപ്പെട്ടു. കരാറിന്റെ കാര്യങ്ങൾ റഷ്യയുമായി സംസാരിക്കാൻ ജ്ഞാനഗാന്ധിയെ ചുമതലപ്പെടുത്തി. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ടീമാണ് റഷ്യയിലേക്കു പോയത്.
അമേരിക്കൻ സമ്മർദത്തെ തുടർന്ന് റഷ്യ കരാറിൽനിന്ന് പിൻമാറി. റഷ്യയുമായി വീണ്ടും ചർച്ച നടത്തി 1993 ഡിസംബറിൽ കരാർ പുതുക്കി. സാങ്കേതിക വിദ്യ കൈമാറുന്നതിനു പകരം എൻജിൻ കൈമാറാൻ തീരുമാനിച്ചു. 1994 നവംബറിൽ നമ്പി സ്വയം വിരമിക്കാൻ അപേക്ഷ നൽകി. ആ മാസം തന്നെ അറസ്റ്റിലായതോടെ ക്രയോജനിക് ടീമിൽനിന്ന് അദ്ദേഹം പുറത്തായി. 1994ൽ എൽപിഎസ്‍സി വിട്ടശേഷം നമ്പി നാരായണന് ക്രയോജനിക് വികസിപ്പിക്കലുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല. നമ്പിയാണ് വികാസ് എൻജിൻ വികസിപ്പിച്ചതെന്ന വാദവും തെറ്റാണ്.
ഫ്രാൻസിന്റെ വൈക്കിങ് എൻജിനാണ് വികാസായി വികസിപ്പിച്ചത്. 1974ലാണ് ഫ്രാൻസിലെ സ്ഥാപനവുമായി കരാറിൽ ഒപ്പിട്ടത്. ഫ്രാൻസിലേക്കു പോയ സംഘത്തിന്റെ മാനേജരായിരുന്നു നമ്പി. മാനേജ്മെന്റ് വര്‍ക്കാണ് നമ്പി ചെയ്തത്. ടെക്നിക്കിൽ വർക്കുകൾ മറ്റുള്ളവരാണ് ചെയ്തത്. ഒരുവലിയ സംഘം ശാസ്ത്രജ്ഞരുടെ വിജയമാണ് വികാസ് എൻജിന്റേതെന്നും മുത്തു നായകം പറഞ്ഞു.
ക്രയോജനിക് എൻജിൻ ഡെ. ഡയറക്ടറായിരുന്ന ഡി. ശശികുമാർ, ക്രയോജനിക് എൻജിന്റെ പ്രോജക്ട് ഡയറക്ടറായിരുന്ന ഇവിഎസ് നമ്പൂതിരി, ശ്രീധർദാസ് (മുൻ അസോ.ഡയറക്ടർ എൽപിഎസ്ഇ), ഡോ. ആദിമൂർത്തി (മുൻ അസോ.ഡയറക്ടർ വിഎസ്എസ്‌സി), ഡോ.മജീദ് (മുൻ ഡെപ്യൂട്ടി ഡയറക്ടർ വിഎസ്എസ്‌സി), ജോർജ് കോശി (മുൻ പ്രോജക്ട് ഡയറക്ടർ പിഎസ്‌എൽവി), കൈലാസനാഥൻ (മുൻ ഗ്രൂപ്പ് ഡയറക്ടർ ക്രെയോ സ്റ്റേജ്), ജയകുമാർ (മുൻ ഡയറക്ടർ ക്വാളിറ്റി അഷ്വറൻസ്) എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Exit mobile version