നടൻ പ്രതാപ് പോത്തൻ അന്തരിച്ചു

ചെന്നൈ: നടനും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു. 69 വയസായിരുന്നു. ചെന്നൈയിലെ ഫ്ലാറ്റിലെ ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 1978ൽ ഭരതന്റെ ആരവത്തിലൂടെയാണ് പ്രതാപ് പോത്തൻ സിനിമയിലേക്ക് എത്തിയത്. തകര, ലോറി, ചാമരം അടക്കം നൂറിലധികം സിനികളിൽ അഭിനയിച്ചു. അയാളും ഞാനും തമ്മിൽ, 22 ഫീമെയിൽ കോട്ടയം, ബാം​ഗ്ലൂർ ഡേയ്സ്, ഇടുക്കി ​ഗോൾഡ് എന്നീ ചിത്രങ്ങളിലും പ്രധാന വേഷം കൈകാര്യം ചെയ്തു.

തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലും പ്രതാപ് പോത്തൻ അഭിനയിച്ചിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 12 ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തിരിക്കുന്നത്. ഋതുഭേദം, ഒരു യാത്രാമൊഴി, ഡെയ്സി എന്നീ ചിത്രങ്ങളാണ് മലയാളത്തിൽ പ്രതാപ് പോത്തൻ സംവിധാനം ചെയ്തത്. 

വേറിട്ട അഭിനയ ശൈലികൊണ്ട് ഒരു കാലത്ത് വിസ്മയിപ്പിച്ച നടനായിരുന്നു പ്രതാപ് പോത്തൻ. 1952 ഫെബ്രുവരി 15ന് തിരുവല്ലയിലെ കുളത്തുങ്കൽ പോത്തന്റെയും പൊന്നമ്മ പോത്തന്റെയും മകനായി ജനിച്ചു. കോളേജ് പഠനകാലത്ത് പ്രതാപ് പോത്തൻ തന്റെ സുഹൃത്തുക്കളോടൊപ്പം നാടകങ്ങളിൽ അഭിനയിച്ചിരുന്നു. ചിത്രകലയിലും അദ്ദേഹത്തിന് താൽപര്യമുണ്ടായിരുന്നു. എന്നാൽ പിന്നീട് ശ്രദ്ധ അഭിനയത്തിലേക്ക് വഴിമാറുകയായിരുന്നു. ബിഎ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹം 1971ൽ മുംബൈയിൽ ഒരു പരസ്യ ഏജൻസിയിൽ കോപ്പി റൈറ്ററായി ചേർന്നു. പിന്നീട് വിവിധ കമ്പനികളിൽ ജോലി ചെയ്തതിന് ശേഷമാണ് സിനിമയിലേക്ക് എത്തുന്നത്. 

Exit mobile version