ദുബായ് വിമാനത്താവളത്തില്‍ ഇനി യാത്രക്കാര്‍ക്ക് പാസ്‌പോര്‍ട്ട് വേണ്ട.

മനാമ : മുഖം, കണ്ണ് എന്നിവവഴി യാത്രക്കാരെ തിരിച്ചറിയുന്ന ഏറ്റവും പുതിയ ബയോ മെട്രിക് സംവിധാനം ദുബായ് അന്താരാഷ്ട്ര വിമാനതാവളത്തില്‍ നടപ്പാക്കി. ഇനി മുതല്‍ ദുബായില്‍ നിന്നും ഈ വിമാനതാവളം യാത്ര ഉപയോഗിക്കുന്നാവര്‍ക്ക്് പാസ്‌പോര്‍ട്ടോ ബോര്‍ഡിംഗ് പാസോ ഇല്ലാതെ തന്നെ യാത്ര അനുവദിക്കും.

യാത്രക്കാരുടെ തിരിച്ചറിയല്‍ രേഖയായി മുഖം, കണ്ണ് എന്നിവയാകും ക്യാമറ സ്‌കാന്‍ ചെയ്യുക. 2019 മുതല്‍ ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സില്‍ (ജിഡിഎഫ്ആര്‍എ) രജിസ്റ്റര്‍ ചെയ്ത എല്ലാ പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും സന്ദര്‍ശകര്‍ക്കും ഈ സംവിധാനം ബാധകമാണ്. ഇവരുടെ എല്ലാ ബയോമെട്രിക് വിവരങ്ങളും ഭാവി യാത്രകള്‍ക്കായി ജിഡിഎഫ്ആര്‍എ സിസ്റ്റത്തില്‍ ശേഖരിച്ചിട്ടുണ്ട്.

തടസ്സങ്ങളില്ലാത്ത യാത്രാ നടപടികളാണ് ഇതിന്റെ പ്രത്യേകത. യാത്രക്കാര്‍ക്ക് അവരുടെ പാസ്‌പോര്‍ട്ടില്‍ എക്‌സിറ്റ് സ്റ്റാമ്പ് ആവശ്യമില്ലാതെ തന്നെ ബയോമെട്രിക് സംവിധാനത്തിലൂടെ കടന്നു പോകാം.  മുഖം തിരിച്ചറിയല്‍ ഉപയോഗിച്ച്, ജീവനക്കാരുടെ ഇടപെടലിന്റെ ആവശ്യമില്ലാതെ തന്നെ പാസ്‌പോര്‍ട്ട് നിയന്ത്രണ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഈ പ്രക്രിയ യാത്രക്കാരെ സഹായിക്കുന്നതായി എയര്‍പോര്‍ട്ട് പാസ്‌പോര്‍ട്ട് കാര്യ വിഭാഗം അസി. ഡയരക്ടര്‍ തലാല്‍ അഹ്‌മദ് അല്‍ ഷാങ്കിതി പറഞ്ഞു. നിര്‍മ്മിത ബുദ്ധി  ഉപയോഗിച്ച് യാത്രക്കാര്‍ക്ക് ലോകത്തിലെ ഏറ്റവും ആവേശകരമായ വെര്‍ച്വല്‍ ബയോമെട്രിക് പാസഞ്ചര്‍ യാത്ര ദുബായില്‍ അനുഭവിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. പാസ്‌പോര്‍ട്ടില്‍ സ്റ്റാമ്പ് ആവശ്യമുള്ള രാജ്യത്തേക്കാണ് യാത്ര ചെയ്യുന്നതെങ്കില്‍, അതിനായി യാക്കാര്‍ കള്‍ട്രോള്‍ ഓഫീസറെ സമീപിക്കണം.

Exit mobile version