ദുബായ്‌ തീപിടിത്തം: മരിച്ച വേങ്ങര സ്വദേശികളായ ദമ്പതികളുടെ മൃതദേഹം നാട്ടിലെത്തിച്ചു.

വേങ്ങര (മലപ്പുറം)> ദുബായ്‌ ദേരയിലുണ്ടായ തീപിടിത്തത്തിൽ മരിച്ച വേങ്ങര ചേറൂർ സ്വദേശികളായ ദമ്പതികളുടെ മൃതദേഹം നാട്ടിലെത്തിച്ചു.  കാളങ്ങാടൻ റിജേഷ്‌ (38), ഭാര്യ ജെഷി (32) എന്നിവരാണ്‌ മരിച്ചത്‌. ദേര ഫിർജ് മുറാറിലെ കെട്ടിടത്തിൽ ശനി ഉച്ചതിരിഞ്ഞാണ് അപകടം.  അടുത്ത മുറിയിലെ തീപിടിത്തത്തെ തുടർന്ന് റിജേഷിന്റെ മുറിയിലേക്ക് പുകപടരുകയായിരുന്നു. അത്‌ ശ്വസിച്ചാണ് മരണം.
 
ദേരയിലെ ട്രാവൽസ് ജീവനക്കാരനാണ് റിജേഷ്. ഭാര്യ ജെഷി ഖിസൈസ് ക്രസന്റ് സ്‌കൂൾ അധ്യാപികയാണ്. ആറുമാസംമുമ്പാണ്‌ നാട്ടിൽ വന്നുപോയത്‌. വിഷുദിനത്തിൽ റിജേഷിന്റെ മുറിയിൽ ദുബായിലെ ബന്ധുക്കൾ ഒത്തുകൂടാനിരുന്നതാണ്‌. പലർക്കും അവധി ലഭിക്കാത്തതിനാൽ ഉപേക്ഷിക്കുകയായിരുന്നു. റിജേഷും ജെഷിയും ഭക്ഷണം കഴിച്ച്‌ വിശ്രമിക്കുമ്പോഴായിരുന്നു തീപിടിത്തം.  ചന്തുവിന്റെയും രുഗ്മിണിയുടെയും മകനാണ്‌ റിജേഷ്‌. സഹോദരങ്ങൾ: അജേഷ്, ധന്യ. കിഴിശേരി തൃപ്പനച്ചി കണ്ടമംഗലത്ത് കൃഷ്ണന്റെയും- സൗമിനിയുടെയും മകളാണ് ജെഷി. സഹോദരങ്ങൾ: മനോജ്‌, ഷൈജു.

Exit mobile version