തീര്‍ത്ഥാടന ആരംഭത്തിന് മുമ്പ് എല്ലാ ശബരിമല പാതകളും സഞ്ചാര യോഗ്യമാക്കും: മന്ത്രി മുഹമ്മദ് റിയാസ്

പത്തനംതിട്ട : ശബരിമല തീര്‍ത്ഥാടനത്തിന് മുന്‍പ് 19 പ്രധാന റോഡുകളുടെയും അനുബന്ധ റോഡുകളുടേയും നവീകരണം പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. രണ്ട് ദിവസമായി ജില്ലയില്‍ നടത്തിയ ശബരിമല റോഡുകളുടെ സന്ദര്‍ശനത്തിനു ശേഷം പത്തനംതിട്ട കളക്‌ട്രേറ്റില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 

കോവിഡ് കാലത്തിന് ശേഷം ഇത്തവണ തീര്‍ഥാടകരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്ന് മനസിലാക്കിയാണ് സര്‍ക്കാര്‍ ശബരിമലയുമായി ബന്ധപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുന്നത്.  കരാറുകാരും ഉദ്യോഗസ്ഥരും എംഎല്‍എമാരും ജനപ്രതിനിധികളും ജില്ലാകളക്ടറും കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് ജില്ലയ്ക്ക് ഈ നേട്ടം കൈവരിക്കുന്നതിന് സഹായിച്ചത്. സന്നിധാനത്ത് നടപ്പന്തലിന് സമീപമുള്ള പൊതുമരാമത്ത് കെട്ടിടത്തില്‍ ഡോര്‍മെറ്ററി സംവിധാനം ഏര്‍പ്പെടുത്തും. ഇവിടെ തീര്‍ഥാടകര്‍ക്ക് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാവുന്നതാണ്. റസ്റ്റ് ഹൗസുകളിലും തീര്‍ഥാടകര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യം ലഭ്യമാണ്. വകുപ്പുകളുടെ ഏകോപനത്തിനായി എല്ലാ നടപടികളും സ്വീകരിക്കും.

ഹൈക്കോടതി നിര്‍ദേശിച്ചിട്ടുള്ള റോഡുകളും അനുബന്ധമായ മറ്റു പ്രധാന റോഡുകളുടേയും പൊതുമരാമത്ത് പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കുന്നതിനായി വകുപ്പ് ടൈം ലൈന്‍ നിശ്ചയിച്ചിരുന്നു. സെപ്റ്റംബര്‍ 23ന് ഈ റോഡുകളുടെ പരിശോധന നടത്തുകയും അവലോകനയോഗം കൂടുകയും ചെയ്തിരുന്നു. ഇങ്ങനെ പരിശോധന നടത്തിയപ്പോള്‍ 19 റോഡുകളില്‍ 14 എണ്ണത്തില്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് കണ്ടെത്തി. പ്രയാസങ്ങളില്ലാത്ത അഞ്ചു റോഡുകളാണ് ഉണ്ടായിരുന്നത്. 14 റോഡുകള്‍ സമയം നിശ്ചയിച്ച് ഓരോ പ്രവര്‍ത്തിയും തീരുമാനിച്ചു. ഉദ്യോഗസ്ഥര്‍ക്ക് വ്യക്തിഗതമായി ഉത്തരവാദിത്വങ്ങള്‍ വിഭജിച്ച് നല്‍കി. ഇതിന്റെ ഭാഗമായി ഒക്ടോബര്‍ 19നും 20നും ഈ റോഡുകളുടെ പ്രവര്‍ത്തന പുരോഗതി മന്ത്രി ഉള്‍പ്പെടുന്ന ടീമായി നേരിട്ടു വിലയിരുത്താനും തീരുമാനിച്ചിരുന്നു.  

Exit mobile version