താക്കറെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ഒഴിഞ്ഞു; എന്ത് വിലകൊടുത്തും സർക്കാരിനെ സംരക്ഷിക്കുമെന്ന് പവാർ

മുംബൈ : മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നിന്ന് ഉദ്ധവ് താക്കറെ പടിയിറങ്ങി. ഔദ്യോഗിക വസതിയായ ‘വർഷ’യിൽ നിന്ന് സ്വന്തം വസതിയായ മാതോശ്രീയിലേക്ക് തിരിച്ചു. ഔദ്യോഗിക വസതിക്ക് പുറത്തേക്ക് ഇറങ്ങിയ താക്കറെയ്ക്ക് വികാരഭരമായ യാത്രയയപ്പാണ് ശിവസേന പ്രവർത്തകർ നൽകിയത്. വിമത നീക്കം അനുനയിപ്പിക്കുന്നത് പാളിയതിന് പിന്നാലെ മുഖ്യമന്ത്രി താക്കറെ ഇന്ന് ജൂൺ 22ന് വൈകിട്ട് ഫേസ്ബുക്ക് ലൈവിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്തിരുന്നു. ശിവസേന ഒരിക്കലും ഹിന്ദുത്വ നിലപാട് കൈവിട്ടിട്ടില്ലെന്നും താക്കറെയുടെ പ്രത്യയശാസ്ത്രങ്ങൾ നിറവേറ്റാനാണ് ശ്രമിക്കുന്നതെന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി അറിയിച്ചു. താൻ രാജിക്കത്ത് എഴുതിവച്ചിരിക്കുകയാണെന്നും തന്റെ കക്ഷി ഒരു എംഎൽഎ തനിക്കെതിരെ നിന്നാൽ രാജി സമർപ്പിക്കുമെന്ന് താക്കറെ ജനങ്ങളെ അഭിസംബോധന ചെയ്യവെ അറിയിച്ചു.അതേസമയം സർക്കാരിന് സംരക്ഷിക്കാൻ എൻസിപി നേതാവ് ശരദ് പവാർ നേരിട്ട് ഇറങ്ങുകയും ചെയ്തു. താക്കറെ ജനങ്ങളെ അഭിസംബോധന ചെയ്തതിന് ശേഷം കോൺഗ്രസ് എൻസിപി ശിവസേന നേതാക്കൾ മുഖ്യമന്ത്രിയുടെ വസതിയിൽ വെച്ച് കൂടികാഴ്ച നടത്തിയതിന് ശേഷമാണ് പവാറിന്റെ പ്രതികരണം. സർക്കാരിനെ നിലനിർത്താൻ ഏകനാഥ് ശിൻഡെയെ മുഖ്യമന്ത്രി സ്ഥാനാർഥിയായക്കുന്നത് പരിഗണിക്കാമെന്നും മന്ത്രിസഭ പുനഃസംഘടന ആലോചിക്കാമെന്നും പവാർ അറിയിച്ചു. 

Exit mobile version