തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിലെ വ്യാജമദ്യ ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു.

ചെന്നൈ: തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിലെ വ്യാജമദ്യ ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. വ്യാജ മദ്യവില്‍പ്പനക്കാരില്‍നിന്ന് മദ്യം വാങ്ങിക്കഴിച്ചവർ അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. തുടർന്ന് തലവേദന, ഛര്‍ദി, തലകറക്കം, വയറുവേദന, കണ്ണിന് അസ്വസ്ഥത എന്നിവ അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.  ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 30 കടന്നു. മരിച്ചവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. 60ൽ അധികം ആളുകൾ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. പുതുച്ചേരി, സേലം, വിഴുപ്പുറം എന്നിവിടങ്ങളിലെ ആശുപത്രിയിലാണ് ആളുകൾ ചികിത്സയിലുള്ളത്. ചികിത്സയിലുള്ള പലരുടെയും നില ​ഗുരുതരമാണെന്നാണ് റിപ്പോർട്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്.

മദ്യത്തിന്റെ സാംപിൾ പരിശോധിച്ചതിൽ മെഥനോളിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷത്തിന് സർക്കാർ ഉത്തരവിട്ടു. ലോഡിംഗ് തൊഴിലാളികളും ദിവസ വേതനക്കാരുമാണ് വ്യാജമദ്യ ദുരന്തത്തിന് ഇരകളായത്. അതേസമയം വിഷമദ്യ ദുരന്തമല്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞ ജില്ലാ കളക്ടറെ സ്ഥലം മാറ്റി. എസ്പിയെ സസ്പെൻഡ് ചെയ്തതായും മുഖ്യമന്ത്രി അറിയിച്ചു. കൂടാതെ മദ്യം വിതരണം ചെയ്ത രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

Exit mobile version