ഡോ ഷഹനയുടെ ആത്മഹത്യ: പ്രതി ഡോ റുവൈസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. 

തിരുവനന്തപുരം: ഡോ ഷഹനയുടെ ആത്മഹത്യ കേസില്‍ അറസ്റ്റിലായ പ്രതി ഡോ റുവൈസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം സ്പെഷ്യല്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. അതീവ ഗൗരവമുള്ള കുറ്റമാണ് പ്രതി ചെയ്തതെന്നാണ് കോടതി നിരീക്ഷണം.

ഡോ. റുവൈസും കുടുംബവും അവസാന നിമിഷമാണ് വിവാഹത്തില്‍ നിന്ന് പിന്മാറിയത്. വിവാഹത്തിന് മുന്നോടിയായി റുവൈസും ബന്ധുക്കളും ഷഹനയുടെ വീട്ടിലേക്കും ഷഹനയുടെ ബന്ധുക്കള്‍ റുവൈസിൻ്റെ വീട്ടിലേക്കും സന്ദർശനം നടത്തിയിരുന്നു. ആ സമയം വിവാഹ തീയതി ഉള്‍പ്പെടെ ചർച്ച നടത്തിയിരുന്നു.

ബന്ധത്തിൽ നിന്നും പിന്മാറിയതിനാൽ ആത്മഹത്യ ചെയ്യുകയാണെന്ന് കാണിച്ചാണ് ഡോ. ഷഹന തിങ്കളാഴ്ച രാവിലെ ഡോ. റുവൈസിന് വാട്സ്ആപ്പ് സന്ദേശം അയച്ചത്. ഷഹന ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് അറിഞ്ഞിട്ടും റുവൈസ് തടയാനോ അല്ലെങ്കിൽ ഒന്ന് സംസാരിക്കാനോതയ്യാറാക്കിയില്ല.  മാത്രമല്ല സന്ദേശം എത്തിയതിന് പിന്നാലെ ഏതാണ്ട് 9 മണിയോടെ റുവൈസ് ഷഹനയുടെ നമ്പർ ബ്ലോക്ക് ചെയ്തു.  ഇതാണ് ഷഹനയുടെ മനോനില കൂടുതൽ തകർക്കാൻ ഇടയാക്കിയതെന്നാണ് പോലീസ് വിലയിരുത്തൽ. തിങ്കളാഴ്ച പതിനൊന്നരയോടെയാണ് ഡോ. ഷഹനയെ ഫ്ലാറ്റിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്.  അറസ്റ്റിലാകുന്നതിന് മുമ്പ് ഷഹന അയച്ച സന്ദേശം റുവൈസ് ഡിലീറ്റ് ചെയ്തിരുന്നു. പക്ഷെ കഴക്കൂട്ടം അസി.കമ്മീഷണറുടെ ചോദ്യം ചെയ്യലിൽ ഷഹന സന്ദേശം അയച്ചിരുന്നതായി റുവൈസ് സമ്മതിക്കുകയായിരുന്നു. ഷഹനയുടെ മൊബൈലിൽ നിന്നും തെളിവുകള്‍ പോലീസിന് ലഭിച്ചിരുന്നു.

റുവൈസിന് പുറമെ അച്ഛനെയും ബന്ധുക്കളെയും കൂടി പ്രതി ചേർക്കാനാണ് അന്വേഷണ സംഘത്തിൻ്റെ നീക്കമെന്നാണ് റിപ്പോർട്ട്.  റുവൈസും ബന്ധുക്കളും പണം ആവശ്യപ്പെട്ടുവെന്നാണ് ഷഹനയുടെ ബന്ധുക്കളുടെ മൊഴി. മൊഴിയിൽ പ്രത്യേകിച്ച് പറയുന്നതും റുവൈസിൻ്റെ അച്ഛനെ കുറിച്ചാണ്. റൂവൈഎസും ബന്ധുക്കളും സ്വർണത്തിനും പണത്തിനുവേണ്ടി നേരിട്ട് സമ്മർദ്ദം ചെലുത്തിയെന്ന് ഷഹനയുടെ ആത്മഹത്യാക്കുറിപ്പിലും സൂചിപ്പിക്കുന്നുണ്ട്. 

Exit mobile version