ജമ്മുകശ്മീരിലെ റംബാനിൽ മണ്ണിടിച്ചിൽ; 13 വീടുകൾ തകർന്നു.

ശ്രീന​ഗർ: ജമ്മുകശ്മീരിലെ റംബാൻ ജില്ലയിൽ ഉരുൾപൊട്ടൽ. 13 വീടുകൾ തകർന്നു. ദുരിതബാധിതരായ കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. റംബാൻ-സങ്കൽദാൻ ഗൂൽ റോഡിന്റെ മുകൾഭാഗത്താണ് മണ്ണിടിച്ചിലുണ്ടായത്. ദുരിതബാധിതരായ എല്ലാ കുടുംബങ്ങളെയും താത്കാലിക താമസസൗകര്യം ഒരുക്കി പ്രദേശത്ത് നിന്ന് മാറ്റി.

ദുരന്തബാധിതർക്ക് സൈന്യം ഭക്ഷണവും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. 33 കെവി വൈദ്യുതി ലൈനിനും പ്രധാന ജല പൈപ്പ് ലൈനിനും മുകളിലേക്ക് മണ്ണിടിഞ്ഞ് വീണത് വലിയ അപകടമാണ് സൃഷ്ടിച്ചിരിക്കുന്നത്. മണ്ണിടിച്ചിലുണ്ടാകാൻ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.ജിയോളജി ആന്റ് മൈനിംഗ് വകുപ്പിൽ നിന്നുള്ള ജിയോളജിസ്റ്റുകളുടെ ഒരു സംഘത്തെ മണ്ണിടിച്ചിലിന്റെ കാരണം പരിശോധിക്കാനായി അയയ്ക്കാൻ ജമ്മു ഡിവിഷണൽ കമ്മീഷണറോട് ഡെപ്യൂട്ടി കമ്മീഷണർ നിർദേശിച്ചു. റംബാൻ-സങ്കൽദാൻ ​ഗൂൽ റോഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് ​ഗതാ​ഗതം തടസപ്പെട്ടു. ഗൂൽ തെഹ്‌സിൽ ആസ്ഥാനത്തേക്ക് ഒരു ബദൽ റോഡ് സൃഷ്ടിക്കുന്നതിന് അടിയന്തര ക്രമീകരണങ്ങൾ ചെയ്യാൻ ജനറൽ റിസർവ് എഞ്ചിനീയറിംഗ് ഫോഴ്‌സിന്റെ ചുമതലയുള്ള ഓഫീസറോട് റംബാൻ ഡെപ്യൂട്ടി കമ്മീഷണർ നിർദേശിച്ചു.

Exit mobile version