ചെലവ്‌ ചുരുക്കൽ സാധ്യമല്ല ; കേരള സമ്പദ്‌ഘടന തിരിച്ചുവരവിൽ.

തിരുവനന്തപുരം:സംസ്ഥാനത്തിന്റെ പൊതുചെലവ്‌ കുറയ്‌ക്കണമെന്ന വാദത്തിൽ കഴമ്പില്ല. നിലവിലെ നിർബന്ധിത ചെലവുകളൊന്നും കുറയ്‌ക്കുന്നത്‌ സാധ്യമല്ല. ക്ഷേമ സംസ്ഥാനമെന്ന നിലയിൽ ഈ ചെലവുകൾ ഉയർത്തണമെന്നാണ്‌ ബഹുഭൂരിപക്ഷത്തിന്റെയും  ആവശ്യം. സർക്കാരിന്റെ ആകെ ചെലവ് 1,73,583 കോടി രൂപയാണ്. ഇതിൽ 42080 കോടി രൂപ ശമ്പളം. ആകെ ചെലവിന്റെ 24.25 ശതമാനം.  20,593 കോടി രൂപ അധ്യാപകർക്കും 5821 കോടി ആരോഗ്യ പ്രവർത്തകർക്കും 1818 കോടി സാമൂഹ്യക്ഷേമ ജീവനക്കാർക്കും നൽകുന്നു. ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലെ ശമ്പളം 28,231 കോടിയും.

കൃഷി, ജലസേചനം, ക്ഷീരം, വെറ്ററിനറി തുടങ്ങിയ വികസന മേഖലാ ജീവനക്കാരുടെ  ശമ്പളം 4386 കോടി. ഇത്തരത്തിൽ സാമൂഹ്യ സേവന, വികസന മേഖലകളിലെ ശമ്പളച്ചെലവ്  ആകെ 32618 കോടിയും. ശമ്പളച്ചെലവിന്റെ 78 ശതമാനവും അധ്യാപകർ , ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർക്കാണ്‌. പൊലീസ്,  കോടതി തുടങ്ങിയ വിഭാഗങ്ങളുടെ ശമ്പളം 9463 കോടിയും. ആകെ ശമ്പള ചെലവിന്റെ  22 ശതമാനം. വേതനമായി 1315 കോടിയും വിതരണം ചെയ്യുന്നു. അങ്കണവാടി, ആയ, ആശ, തുടങ്ങിയ സ്കീം ജീവനക്കാരുടെ സംസ്ഥാന വിഹിതം, ദിവസ വേതനം തുടങ്ങിയവയാണിത്‌. സംസ്ഥാനങ്ങളുടെ ശരാശരി പ്രതിശീർഷ വിദ്യാഭ്യാസച്ചെലവ് 5300 രൂപയും പ്രതിശീർഷ ആരോഗ്യച്ചെലവ് 2300 രൂപയുമാണ്. കേരളത്തിലിത്‌ യഥാക്രമം 7122 രൂപയൂം 2792 രൂപയുമാണ്‌.

സർവീസ്‌ പെൻഷന്‌ 26,834 കോടി നൽകുന്നു. ശമ്പളവും പെൻഷനും ആകെ ചെലവിന്റെ നാൽപ്പതു ശതമാനം വരും. ഇത്‌ തനതു നികുതി വരുമാനത്തിന്റെ 80 ശതമാനവും, ആകെ റവന്യു വരുമാനത്തിന്റെ 51 ശതമാനവുമാണ്. പലിശച്ചെലവ് 25,965 കോടിയാണ്. സർവകലാശാലകൾക്കും മറ്റും ഗ്രാന്റ്- 3778 കോടി, സബ്സിഡി – 2171 കോടി, സ്‌റ്റൈപൻഡ്‌ 1214 കോടി, സാധന സാമഗ്രികൾകക്ക്‌ 1379 കോടി  എന്നിങ്ങനെയും നീക്കിവയ്‌ക്കുന്നു.

Exit mobile version