ചീരാലിനെ വിറപ്പിച്ച കടുവ കെണിയിൽ, ഇതുവരെ കൊന്നത് 13 വളർത്തു മൃ​ഗങ്ങളെ

വയനാട്: ചീരാലിൽ ജനത്തെ ഭീതിയിലാക്കിയ കടുവ കൂട്ടിലായി. തോട്ടാമൂല ഫോറസ്റ്റ് ഓഫീസിന് അടുത്ത് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. ചീരാലിൽ ഒരു മാസത്തിനിടെ 13 വളർത്തു മൃഗങ്ങളെ കടുവ കൊന്നു തിന്നു. വൈൽഡ് ലൈഫ് വാർഡൻ്റെ നേതൃത്വത്തിൽ വിപുലമായ സംഘമാണ് കടുവയ്ക്കായി ദിവസങ്ങളായി തെരച്ചിൽ നടത്തിയത്. ഉൾവനത്തിലടക്കംവനപാലകസംഘം തെരച്ചിൽ നടത്തിയെങ്കിലും അന്ന് ഫലമൊന്നുമുണ്ടായില്ല.
കടുവയെ കണ്ടെത്താൻ 18 നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയും മൂന്ന് കൂടുകൾ ഒരുക്കുകയും ചെയ്തിരുന്നു. ചീഫ് വെറ്റിനറി സർജൻ അരുണ് സക്കറിയയുടെ നേതൃത്വത്തിൽ മൂന്നംഗസംഘവും ആർആർടി ടീമും സ്ഥലത്ത് ക്യാംപ് ചെയ്തിരുന്നു. വളർത്തുമൃഗങ്ങളെ ആക്രമിക്കാൻ തുടങ്ങിയപ്പോൾ തന്നെ മയക്കുവെടിവച്ച് കടുവയെ പിടികൂടാൻ വനം വകുപ്പ് തീരുമാനിച്ചിരുന്നു. എന്നാൽ പത്തു സംഘങ്ങളായി നടത്തിയ തിരച്ചിലിലും കടുവയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കടുവയുടെ നീക്കം കൃത്യമായി മനസിലാക്കാൻ സാധിക്കാത്തതാണ് വനം വകുപ്പിന് ആദ്യഘട്ടത്തിൽ വെല്ലുവിളിയായത്. ഇതിനിടയിലാണ് ഇന്നലെ രാത്രി കടുവ കെണിയിൽ കുടുങ്ങിയത്

Exit mobile version