തിരുവനന്തപുരം: ഗവൺമെൻ്റ് സെക്രട്ടേറിയറ്റിലെ ധനകാര്യ വകുപ്പ് സെക്ഷൻ ഓഫീസർ കെ.എൻ. അശോക് കുമാറിനെ തെരഞ്ഞെടുപ്പ് പ്രിസൈഡിംഗ് ഓഫീസറുടെ എല്ലാ ചുമതലയിൽ നിന്നും ഒഴിവാക്കി. ബിജെപി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തെരഞ്ഞെടുപ്പ് മാതൃകപെരുമാറ്റ ചട്ടം ചുമതലയുള്ള സബ്കളക്ടർ ഡോ. അശ്വനി ശ്രീനിവാസ് ആണ് ഉത്തരവ് പുറപ്പെടു പ്പിച്ചത്.
കേരള സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷൻ സെക്രട്ടറി എന്ന നിലയിൽ “കണ്ണാടി” എന്ന പേരിൽ ലഘുലേഖ വിതരണവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ബിജെപി ഇലക്ഷൻ ലീഗൽ കൺവീനർ അഡ്വ.ജെ.ആർ.പത്മകുമാർ പരാതി നൽകിയിരുന്നു. പരാതിയോടൊപ്പം ലഘുലേഖയുടെ പകർപ്പും സമർപ്പിച്ചു.
ഈ ലഘുലേഖ 2024 ഫെബ്രുവരി മാസത്തിലാണ് പ്രസിദ്ധീകരിച്ചതെന്നും മാതൃകാ പെരുമാറ്റച്ചട്ടം ആരംഭിക്കുന്നതിന് മുമ്പ് 2024 മാർച്ച് ആദ്യ വാരത്തിൽ തന്നെ ഇതിന്റെ വിതരണം പൂർത്തിയാക്കിയെന്നും ഹിയറിംഗിലും മൊഴിയിലും കെ.എൻ. അശോക് കുമാർ വാദിച്ചു. അരുവിക്കര എൽഎസിയിൽ പ്രിസൈഡിംഗ് ഓഫീസറായി നിയമിച്ചിട്ടുണ്ടെന്നും ഒന്നാം തല പരിശീലനത്തിൽ പങ്കെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലഘുലേഖയുടെ പ്രസിദ്ധീകരണവും വിതരണവും എംസിസി ആരംഭിക്കുന്നതിന് മുമ്പാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും. ലഘുലേഖയിലെ കുറ്റപ്പെടുത്തുന്ന പ്രസ്താവനകൾ രാഷ്ട്രീയ പ്രചാരണത്തെ സൂചിപ്പിക്കുന്നതാണ്. അദ്ദേഹത്തിന്റെ പേരിലുള്ള ലഘുലേഖകൾ ഇപ്പോൾ പ്രചാരത്തിലില്ല എന്നോ രാഷ്ട്രീയ പ്രചാരണത്തിന് ലഭ്യമല്ലെന്നോ വിശ്വസിക്കാൻ കഴിയില്ല. അതിനാൽ അദ്ദേഹത്തെ പ്രിസൈഡിംഗ് ഓഫീസറുടെ ചുമതലയിൽ നിന്ന് ഒഴിവാക്കേണ്ടത് തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് അനിവാര്യമാണ്.