കേരളത്തിന് ഇന്ന് 67-ാം പിറന്നാൾ; കേരളീയത്തിന് ഇന്ന് തുടക്കം.

തിരുവനന്തപുരം: ഐക്യകേരളത്തിന് ഇന്ന് അറുപത്തിയേഴാം പിറന്നാൾ. 1956 നവംബര്‍ ഒന്നിനാണ് കേരളം രൂപം കൊണ്ടത്.  1947 ൽ തുടങ്ങിയ ഭാഷാ സംസ്ഥാന രൂപീകരണമെന്ന ആശയം ശക്തമായപ്പോഴാണ് 5 ജില്ലകളെ കോർത്തിണക്കികൊണ്ട് ഐക്യ കേരളം പിറന്നത്. അങ്ങനെ 1956 നവംബർ ഒന്നിന് കേരളമെന്ന കൊച്ചു സംസ്ഥാനം യാഥാർത്ഥ്യമായി. മലയോരവും തീരവും ഇടനാടും വൈവിദ്ധ്യമാര്‍ന്ന ഭൂപ്രകൃതിക്കൊപ്പം സന്തുലിത കാലാവസ്ഥ കൂടി ചേര്‍ന്നപ്പോള്‍ ദൈവത്തിന്‍റെ സ്വന്തം നാടായി നമ്മുടെ കൊച്ചു കേരളം. 

ഇന്ന് കേരളപ്പിറവി ആഘോഷത്തിന്‍റെ ഭാഗായി സംസ്ഥാന സർക്കാരിന്‍റെ കേരളീയം ആഘോഷങ്ങൾക്കും തുടക്കമാകും. തലസ്ഥാനത്ത് 41 വേദികളിലായി 7 ദിവസം നീളുന്ന ആഘോഷ പരിപാടിയ്ക്കാണ് ഇന്ന് തുടക്കമിടുന്നത്.  ഉദ്ഘാടന ചടങ്ങിൽ കമലഹാസനും മമ്മൂട്ടിയും മോഹൻലാലും അടക്കം വൻ താരനിരയാണ് ഇന്ന് പങ്കെടുക്കുന്നത്. കേരളീയത്തിന് തിരിതെളിയുന്നതോടെ ഇനിയുള്ള ഏഴ് ദിനം തലസ്ഥാനത്താകെ ഉത്സവമയമായിരിക്കും.  കേരളീയം എന്നത് കേരളം ഇതുവരെ കൈവരിച്ച നേട്ടങ്ങൾ, ഭാവി കേരളത്തെ കുറിച്ചുള്ള സ്വപ്നങ്ങൾ തുടങ്ങിയ എല്ലാം ഒരു കുടക്കീഴിൽ അവതരിപ്പിക്കുന്നതാണ്. കേരളീയം ആഘോഷത്തിന്‍റെ ഭാഗമായി തലസ്ഥാനനഗരി ദീപാലങ്കാരങ്ങളാൽ നിറഞ്ഞിരിക്കുകയാണ്. ആഘോഷത്തിന് ദേശീയ അന്തർദേശീയ പ്രതിനിധികൾ പങ്കെടുക്കുന്ന സെമിനാറുകളുമുണ്ട്. ചുമർ ചിത്രങ്ങളും ഇൻസ്റ്റലേഷനുകളും ഉൾക്കൊള്ളുന്ന പ്രദർശനങ്ങളും കേരളീയത്തിന്റെ മാറ്റുകൂട്ടും. ശോഭനയടക്കമുള്ള പ്രമുഖരെത്തുന്ന കലാപരിപാടികളും കേരളീയത്തിന്‍റെ ഭാഗമായിട്ടുണ്ട്, അതിനോടനുബന്ധിച്ച് വ്യാപാരമേള. ചലച്ചിത്രമേള, പുഷ്പമേള തുടങ്ങിയവയും നടക്കും. കേരളീയത്തിനൊപ്പം നിയമസഭാ മന്ദിരത്തിൽ പുസ്തകോത്സവം ഉണ്ടാകും

Exit mobile version