കെൽട്രോൺ പുതുകാലത്തിലേക്ക്‌ ; ലക്ഷ്യം 2030ൽ 2000 കോടി വിറ്റുവരവ്‌ , മാസ്‌റ്റർ പ്ലാൻ പ്രവർത്തനങ്ങൾ തുടങ്ങി.

തിരുവനന്തപുരം:കേരളത്തെ പ്രധാന ഇലക്‌ട്രോണിക്‌സ്‌ ഹബ്ബാക്കുന്നതിന്റെ ഭാഗമായി കെൽട്രോണിൽ നടപ്പാക്കുന്ന മാസ്‌റ്റർ പ്ലാൻ പ്രവർത്തനങ്ങൾക്ക്‌ തുടക്കമായി. അടുത്ത വർഷം 1000 കോടിയും 2030 ഓടെ 2000 കോടിയും വിറ്റുവരവുള്ള സ്ഥാപനമാക്കി മാറ്റും. 500 കോടി രൂപയുടെ മാസ്‌റ്റർ പ്ലാനാണ്‌ നടപ്പാക്കുന്നത്‌.  മാസ്റ്റർപ്ലാൻ പ്രാവർത്തികമാകുമ്പോൾ 1250 തൊഴിലവസരംകൂടി സൃഷ്ടിക്കപ്പെടും.

കെൽട്രോൺ കണ്ണൂർ ഫാക്ടറിയെ ഇലക്ട്രോണിക്സ് പാസീവ് കംപോണൻസ് മാനുഫാക്ചറിങ്‌ ഹബ്ബാക്കും. അതോടൊപ്പം സെമികണ്ടക്ടർ പാർക്കും ഡിസൈൻ സെന്ററും സ്ഥാപിക്കും. ഇതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾക്ക്‌ എൻഎബിഎൽ അക്രഡിറ്റേഷൻ ലഭിക്കുന്നതിനുള്ള ഗുണപരിശോധനാ സംവിധാനം 28 കോടി രൂപ ചെലവിൽ നിർമിക്കും.

ഡിഫൻസ് ഇലക്ട്രോണിക്സ്, പവർ ഇലക്ട്രോണിക്സ്, ട്രാഫിക്ക് സിഗ്നൽസ് ആൻഡ് എൻഫോഴ്സ്മെന്റ് സൊല്യൂഷൻസ്, ഐടി സേവനങ്ങൾ എന്നീ മേഖലകൾക്ക് ഊന്നൽനൽകിയാകും മാസ്റ്റർപ്ലാൻ. സ്പേസ് ഇലക്ട്രോണിക്സ്, സെക്യൂരിറ്റി ആൻഡ് സർവൈലൻസ് സിസ്റ്റംസ്, സോളാർ സിസ്റ്റംസ്, ഹിയറിങ് എയ്ഡ്, സ്കിൽ ഡെവലപ്മെന്റ്, ഇലക്ട്രോലൈറ്റിക്  കപ്പാസിറ്റേഴ്സ്, പ്രോസസ് ഓട്ടോമേഷൻ തുടങ്ങിയവയ്ക്കും പ്രാധാന്യം നൽകും. ഇലക്ട്രോണിക്‌സിൽ ഗവേഷണ പദ്ധതികളുമുണ്ടാകും. കെൽട്രോൺ സുവർണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച്‌ ആഗസ്‌ത്‌ 30 വരെയുള്ള കാലയളവിൽ എട്ട്‌ പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കും. 50 സ്റ്റാർട്ടപ് / എംഎസ്എംഇ സ്ഥാപനങ്ങളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കും.

Exit mobile version