കുവൈറ്റ് തീപിടിത്തത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 

തിരുവനന്തപുരം: കുവൈറ്റ് തീപിടിത്തത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തിൽ മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർക്ക് ജീവൻ നഷ്ടപ്പെട്ടതായും ചിലർക്ക്  ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. കുവൈറ്റ് സർക്കാരുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ പ്രവർത്തനങ്ങളും രക്ഷാപ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ ഇന്ത്യൻ എംബസിക്ക് നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു. കുവൈറ്റിലെ മങ്കെഫിലെ ഫ്ലാറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ 49 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

മരിച്ച 49 പേരിൽ 21 പേരെയാണ് തിരിച്ചറിയാൻ സാധിച്ചത്. ഇതിൽ 11 പേർ മലയാളികളാണെന്ന് സ്ഥിരീകരിച്ചു. കൊല്ലം ഒയൂര്‍ സ്വദേശി ഷമീര്‍, ഷിബു വര്‍ഗീസ്, തോമസ് ജോസഫ്, പ്രവീണ്‍ മാധവ്, സ്റ്റീഫന്‍ എബ്രഹാം, അനില്‍ ഗിരി, മുഹമ്മദ് ഷെറീഫ്, സാജു വര്‍ഗീസ് എന്നിവരാണ് മരിച്ച മലയാളികൾ എന്ന് തിരിച്ചറിഞ്ഞു. മലയാളി പ്രവാസിയുടെ ഉടമസ്ഥതയിലുള്ള എൻബിടിസി ​ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് തീപിടിത്തമുണ്ടായത്. 195 പേര്‍ താമസിച്ചിരുന്ന ആറ് നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

Exit mobile version