അക്രമി വീട്ടമ്മയെ പിന്തുടർന്നു; പാറ്റൂർ ആക്രമണ കേസിലെ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: പാറ്റൂരിൽ വീട്ടമ്മയ്ക്ക് നേരെ ആക്രമണം നടന്ന സംഭവത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. അക്രമി വീട്ടമ്മയെ പിന്തുടരുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ദൃശ്യങ്ങൾ സീ മലയാളം ന്യൂസിന് ലഭിച്ചു. അതിക്രമത്തിന് ശേഷം പ്രതി പാറ്റൂർ ഭാഗത്തേക്ക് പോകുന്നതും ദൃശ്യങ്ങളിൽ കാണാൻ സാധിക്കും.

അതിക്രമത്തിന് മുമ്പ് വീട്ടമ്മയുമായി തർക്കം ഉണ്ടായി. ദൃശ്യങ്ങളിൽ പ്രതിയുടെ മുഖം വ്യക്തമല്ല. സംഭവം നടന്ന് 12 ദിവസം പിന്നിടുമ്പോഴും പോലീസിന് പ്രതിയെ പിടികൂടാൻ സാധിച്ചിട്ടില്ല. പ്രതിയെ കുറിച്ച് പോലീസിന് വിവരങ്ങൾ ലഭിച്ചതായാണ് സൂചന. നടുറോഡിൽ വച്ച് സ്ത്രീക്കെതിരെ ലൈംഗികാതിക്രമുണ്ടായതായി പരാതി നൽകിയിട്ടും നടപടിയെടുക്കാതിരുന്ന രണ്ട് പോലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു.

ജോലിയിൽ വീഴ്ച വരുത്തിയ പേട്ട പോലീസ് സ്റ്റേഷനിലെ പോലീസുകാരെയാണ് സസ്പെൻഡ് ചെയ്തത്. സീനിയർ സിവിൽ പോലീസ് ഓഫീസർ ജയരാജ്, സിവിൽ പോലീസ് ഓഫീസർ രഞ്ജിത്ത് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. പരാതിക്കാരിയെ കണ്ട് മൊഴിയെടുക്കുന്നതിൽ ഇവർ വീഴ്ച വരുത്തി. ഉന്നത ഉദ്യോ​ഗസ്ഥരെ വിവരം അറിയിക്കുന്നതിലും വീഴ്ച വന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 


Exit mobile version