ഒന്നിലും ഇടപെടാതെ ഒഴിഞ്ഞു നില്‍ക്കണം, വീഴ്ച്ച വന്നാൽ എല്ലാം നിന്റെ തലയിൽ: വാട്‌സ്ആപ്പ് ചാറ്റ് തെളിവാക്കി ഇ ഡി.

തിരുവനന്തപുരം: ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറും സ്വപ്‌ന സുരേഷും തമ്മില്‍ നടത്തിയ വാട്‌സ്ആപ്പ് ചാറ്റ് കോടതിയിൽ സമർപ്പിച്ച് ഇഡി.  ചാറ്റിൽ സ്വപ്‌നയ്ക്ക് ജോലി നല്‍കാന്‍ മുഖ്യമന്ത്രി പറഞ്ഞതായും ശിവശങ്കര്‍  പറയുന്നുണ്ട്. ലൈഫ് മിഷന്‍ കാരാറിൽ കള്ളപ്പണ ഇടപാട് നടന്നുവെന്നതിന് പ്രധാന തെളിവായിട്ടാണ് ഇഡി ഈ സംഭാഷണം കോടതിയില്‍ ഹാജരാക്കിയത്.2019 ജൂലൈ 31 ന് ഇരുവരും തമ്മില്‍ നടത്തിയ ചാറ്റാണ് പുറത്തായത്. ശ്രദ്ധയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണമെന്ന നിര്‍ദ്ദേശമാണ് ശിവശങ്കര്‍ ചാറ്റിലൂടെ സ്വപ്നയ്ക്ക് നല്‍കിയിരിക്കുന്നത്. ഒന്നിലും കാര്യമായി ഇടപെടാതെ ഒഴിഞ്ഞുനില്‍ക്കണമെന്നും എന്തെങ്കിലും വീഴ്ച്ച ഉണ്ടായാല്‍ എല്ലാം സ്വപ്‌നയുടെ തലയില്‍ ഇടുമെന്നും ശിവശങ്കര്‍ ചാറ്റിലൂടെ മുന്നറിയിപ്പും നല്‍കുന്നുണ്ട്.എല്ലാ കാര്യങ്ങളും ശ്രദ്ധിക്കാമെന്നും സരിതും ഖാലിദും കാര്യങ്ങള്‍ നോക്കിക്കോളുമെന്നും സ്വപ്‌ന മറുപടിയും നൽകിയിട്ടുണ്ട്. ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടിലും കസ്റ്റഡി അപേക്ഷയിലുമാണ് ഇക്കാര്യങ്ങള്‍ ഇഡി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.  കോഴപ്പണം വരുന്നതിന്റെ തലേന്ന് നടത്തിയ ചാറ്റുകളാണ് ഇതെന്നും കേസില്‍ ഈ ചാറ്റുകള്‍ ഏറെ നിര്‍ണായകമാണെന്നും വിശദമായ ചോദ്യം ചെയ്യലില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെനും ഇഡി കോടതിയെ അറിയിച്ചു. മാത്രമല്ല സന്തോഷ് ഈപ്പന് നിർമ്മാണ കരാർ നല്കാൻ മുന്നിൽ നിന്നത് ശിവശങ്കർ തന്നെയെന്നും ഇഡി റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.  കേസിൽ ശിവശങ്കറിന്റെ ചോദ്യം ചെയ്യൽ തുടരും. 

Exit mobile version