എടുക്കുന്ന വായ്പകളുടെ തിരിച്ചടവ് മുടങ്ങിയാൽ പിഴത്തുക മാത്രം; റിസർവ് ബാങ്ക് സ്വീകരിച്ച നടപടി പുതുവത്സരം മുതൽ പ്രാബല്യത്തിൽ…….

തിരുവനന്തപുരം: തിരിച്ചടവ് തുക പരിധിവിട്ട് പെരുകാതിരിക്കാൻ റിസർവ് ബാങ്ക് സ്വീകരിച്ച നടപടി പുതുവത്സരം മുതൽ പ്രാബല്യത്തിൽ. ജനുവരി ഒന്ന് മുതൽ എടുക്കുന്ന വായ്പകൾക്ക് മേലാണ് ഇത് പ്രാബല്യത്തിൽ വരിക. നിലവിൽ ജനങ്ങൾ എടുത്തിരിക്കുന്ന വായ്പകൾക്ക് ഇത് ജൂണിനകം ബാധകമാകും. എന്നാൽ ക്രെഡിറ്റ് കാർഡുകൾക്ക് ഇത് ബാധകമല്ല. വായ്പകളുടെ തിരിച്ചടവ് മുടങ്ങിയാൽ പിഴപ്പലിശയ്‌ക്ക് പകരം പിഴത്തുക മാത്രമേ ബാങ്കുകൾ ഉൾപ്പടെയുള്ള ധനകാര്യസ്ഥാപനങ്ങൾക്ക് ഈടാക്കാൻ കഴിയൂ.

സാധാരണ രീതിയിൽ വായ്പാ തിരിച്ചടവ് മുടങ്ങിയാൽ വായ്പയുടെ പലിശനിരക്കിന്മേൽ പിഴപ്പലിശ ചുമത്തുകയാണ് പതിവ്. ഈ രീതിയിൽ തിരിച്ചടവ് ബാധ്യത വൻ തോതിൽ ഉയരും. പല ധനകാര്യസ്ഥാപനങ്ങളിലും ഇത് വിവിധ തരത്തിലാണ് കണക്കാക്കുന്നത്. ഈ സാഹചര്യത്തിലാണ് പലിശയ്‌ക്ക് മേൽ ചുമത്തുന്ന പിഴപ്പലിശയ്‌ക്ക് പകരം ന്യായമായ പിഴത്തുക മാത്രം ചുമത്താൻ ആർബിഐ ഉത്തരവിട്ടത്. പിഴത്തുകയിന്മേൽ പലിശയീടാക്കാനും പാടുകയില്ല. ഇതുവഴി തിരിച്ചടവ് തുക ഭീമമായി വർദ്ധിക്കുന്നത് തടയാനാകും.

വായ്പാ കരാർ പാലിക്കുന്നതിനും തിരിച്ചടവിൽ അച്ചടക്കം സ്വീകരിക്കുന്നതിനും പിഴ ഈടാക്കാമെന്നാണ് ആർബിഐയുടെ നിർദ്ദേശം. അതേസമയം പിഴത്തുക എത്രവേണമെന്ന് ബാങ്കുകൾക്ക് തീരുമാനിക്കാം.

Exit mobile version