ആലപ്പുഴയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവും മരിച്ചു.

ആലപ്പുഴ : ആലപ്പുഴ തിരുവമ്പാടി കല്ലുപുരയ്‌ക്കൽ ലിസി അഗസ്‌റ്റിൻ (65) ആണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. കൈഞരമ്പ് മുറിച്ച്‌ ആത്മഹത്യക്ക്‌ ശ്രമിച്ച ഭർത്താവ് പൊന്നപ്പനെ (75) ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും രാവിലെ മരിച്ചു. ഇരുമ്പുകമ്പി കൊണ്ട് തലയ്ക്കടിയേറ്റാണ് ലിസി മരിച്ചത്. വ്യാഴം പകൽ 1.30നാണ് നാടിനെ നടുക്കിയ സംഭവം. ഭാര്യയെ കൊലപ്പെടുത്തി പൊന്നപ്പൻ ആത്മഹത്യക്ക് ശ്രമിച്ചതാണെന്നാണ് പൊലീസ്‌ പറഞ്ഞത്. ഈ സമയത്ത് വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. ഫെഡറൽ ബാങ്ക്‌ ജീവനക്കാരായ മകനും മരുമകളും നാലുമാസം പ്രായമുള്ള കുഞ്ഞുമായി ആശുപത്രിയിൽ പോയിരിക്കുകയായിരുന്നു. ഉച്ചയ്‌ക്കുള്ള ഭക്ഷണം ഓൺലൈനായി ഓർഡർ ചെയ്‌തിരുന്നു. ഭക്ഷണവുമായി എത്തിയ ഡെലിവറി ബോയ് വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. മകന്റെ ഫോൺനമ്പരിലേക്ക് വിളിച്ച് കാര്യങ്ങൾ പറഞ്ഞു. സമീപത്ത് താമസിക്കുന്ന ബന്ധുവായ ജോർജിനെ അറിയിച്ചതിനെത്തുടർന്ന്‌ ഇദ്ദേഹമെത്തി അടുക്കളവാതിലിന്റെ ഗ്രില്ല് തുറന്ന് അകത്തുകയറി നോക്കിയപ്പോൾ ഇരുവരും രക്തത്തിൽ കുളിച്ചുകിടക്കുന്നതാണ് കണ്ടത്.  പൊലീസിന്റെ സഹായത്തോടെ ഇരുവരെയും ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിലും ലിസി മരിച്ചിരുന്നതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു. പൊന്നപ്പനെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആലപ്പുഴ സൗത്ത് പൊലീസ് അന്വേഷണം തുടങ്ങി. ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. മകൻ: വിനയ് പി വർഗീസ് (ഫെഡറൽ ബാങ്ക്). മരുമകൾ: മീതു (ഫെഡറൽ ബാങ്ക്).

Exit mobile version