ആലപ്പുഴയിൽ ഇന്നു കോൺ​ഗ്രസ് ധർണ

ആലപ്പുഴ: ജില്ലാ കലക്ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചതിനെതിരെ ആലപ്പുഴയിൽ പരസ്യ പ്രതിഷേധ സമരവുമായി കോൺഗ്രസ്. ഇന്ന് രാവിലെ പത്തിന് കലക്ടറേറ്റിനുമുന്നിൽ ഡിസിസിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ ധർണ നടത്തും. പത്രപ്രവർത്തകൻ കെ എം ബഷീറിൻറെ കൊലപാതകത്തിൽ വിചാരണ നേരിടുന്ന ശ്രീറാമിനെ കലക്ടറായി നിയമിച്ചത് ജനങ്ങളോടുള്ള വെല്ലുവിളി ആണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തുന്നു. നിയമനം പിൻവലിക്കണമെന്ന് മുസ്ലിം ലീഗ് ആലപ്പുഴ ജില്ലാ കമ്മിറ്റിയും ആവശ്യപ്പെട്ടിട്ടുണ്ട്.
ആലപ്പുഴ ജില്ലാ കളക്ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ച സർക്കാർ തീരുമാനം അംഗീകരിക്കില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. ജനങ്ങളോട് വെല്ലുവിളിയാണ് ശ്രീറാമിൻറെ നിയമനം. എന്തിന് ഞങ്ങൾ ആലപ്പുഴക്കാരുടെ തലയിൽ കെട്ടിവയ്ക്കുന്നു. സർക്കാർ ഈ തീരുമാനം പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു, ആലപ്പുഴ കലക്ടറുമായുള്ള ശ്രീറാം വെങ്കിട്ടരാമൻറെ നിയമനം അംഗീകരിക്കാൻ സാധിക്കില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. സമനില തെറ്റിയ സർക്കാരിൻറെ സമനില തെറ്റിയ തീരുമാനമാണ് ശ്രീറാമിൻറെ നിയമനമെന്നും ഇദ്ദേഹം പറഞ്ഞു.
ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറാക്കിയുള്ള നിയമനമായിരുന്നു കഴിഞ്ഞ ദിവസത്തെ ഐഎഎസ് തലപ്പത്തെ അഴിച്ചുപണിയിൽ ഏറ്റവും വിവാദമായത് . മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കലക്ടറായി നിയമിച്ചത് ശരിയോ എന്ന വിമർശനമാണ് സജീവമാകുന്നത്. ശ്രീറാമിൻ്റെ നിയമനത്തിൽ കോൺഗ്രസ് വലിയ എതിർപ്പാണ് ഉയർത്തുന്നത്.
ശ്രീറാം പ്രതിയായ കേസ് ഇപ്പോൾ വിചാരണഘട്ടത്തിലാണ്. ശ്രീറാമിനേക്കാൾ ജൂനിയറായ പല ഐഎഎസ് ഉദ്യോഗസ്ഥർക്കും ഇതിനകം കലക്ടർ പദവി നൽകിയെന്നാണ് സർക്കാർ വിശദീകരണം. കേസിൻ്റെ പേരിൽ ഉദ്യോഗസ്ഥനെ സർവീസിൽ നിന്നും അധിക നാൾ മാറ്റിനിർത്താനാകില്ലെന്നും പറയുമ്പോഴും മജിസ്ട്രേറ്റിൻറെ അധികാരമുള്ള കലക്ടർ തസ്തിക നൽകണോ വേണ്ടയോ എന്നത് സർക്കാരിൻറെ നയപരമായ തീരുമാനമാണ്.
ശ്രീറാമിനെ കലക്ടറാക്കി നിയമിക്കുന്നതിൽ ഐഎഎസ് അസോസിയേഷൻ ശക്തമായ സമ്മർദം ചെലുത്തിയെന്നാണ് വിവരം. ബഷീറിൻറ അപകടം ഉണ്ടായപ്പോൾ ശ്രീറാമിന് ഉണ്ടെന്ന് ഡോക്ടർമാർ പറഞ്ഞ മറവിരോഗവും അന്ന് സിപിഎം നേതാക്കൾ ശ്രീറാമിനെതിരെ നടത്തിയ പഴയ വിമർശനങ്ങളും കുത്തിപ്പൊക്കിയാണ് സർക്കാരിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം തുടരുന്നത്. നേരത്തെ വകുപ്പ് തല അന്വേഷണത്തിൽ ക്ലീൻ ചിറ്റ് കിട്ടിയതിനെ തുർന്നാണ് ശ്രീറാമിനം ആരോഗ്യവകുപ്പിൽ ജോയിൻറ് സെക്രട്ടറിയായി നിയമിച്ചത്

Exit mobile version