ആത്മാർത്ഥതയുള്ള ഇടതുപക്ഷം ഭാരത് ജോഡോ യാത്രയെ വിമർശിക്കില്ല: രാഹുൽഗാന്ധി

കൊച്ചി: ആത്മാർത്ഥതയുള്ള ഒരു ഇടതുപക്ഷ നേതാവിനും ഭാരത് ജോഡോ യാത്രയെ തള്ളിപ്പറയാനാകില്ലെന്ന് രാഹുൽഗാന്ധി. ഈ യാത്രയ്ക്ക് വിശാലമായ ഒരു കാഴ്ചപ്പാടുണ്ട്. കോൺഗ്രസ് പാർട്ടി ഭാരത് ജോഡോ യാത്രയിലൂടെ മുന്നോട്ടുവെയ്ക്കുന്ന ആശയത്തെ പരോക്ഷമായി ഇടതുപക്ഷം പിന്തുണയ്ക്കുന്നുണ്ടെന്നും നിരവധി ഇടതുപക്ഷ പ്രവർത്തകർ യാത്രയ്ക്ക് ആശംസകൾ നേർന്നുവെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഭാരത് ജോഡോ യാത്രയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നയിച്ച വിമർശനങ്ങളെക്കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു രാഹുൽഗാന്ധി. രാജ്യത്തെ ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കുന്ന സംഘ്പരിവാറിന്റെ വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെയുള്ള കാഴ്ചപ്പാടും ജനങ്ങളെ ഒരുമിപ്പിച്ച് രാജ്യത്തെ വീണ്ടെടുക്കുകയെന്ന ലക്ഷ്യവുമാണ് ഈ യാത്രയിലൂടെ മുന്നോട്ടു വെയ്ക്കുന്നത്. ഇതേ ആശയം മുൻനിർത്തി പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ ജനങ്ങൾക്ക് ഐക്യം വേണമെന്ന് പറയാനാണ് യാത്ര രൂപകൽപ്പന ചെയ്തിരിക്കുന്നത്. ജനങ്ങൾ മുമ്പത്തെ പോലെ സ്‌നേഹവും വാത്സല്യവും കരുതലുമുള്ള ഒരു ഇന്ത്യയിലേക്ക് തന്നെ തിരിച്ചു പോകേണ്ടതുണ്ട്.  സംസ്ഥാന മുഖ്യമന്ത്രിക്ക് അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ പറയാനുള്ള അവകാശമുണ്ടെന്നും രാഹുൽഗാന്ധി പറഞ്ഞു. സംസ്ഥാന സർക്കാരിനെ എന്തുകൊണ്ട് വിമർശിക്കുന്നില്ല എന്ന ചോദ്യത്തിന്, കേരളത്തിലെ കാര്യങ്ങൾ വ്യക്തമായി അറിയുന്നത് ഇവിടുത്തെ നേതൃത്വത്തിനാണ്. ജനങ്ങളും സർക്കാരിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നുണ്ട്. അവർ അത് ചെയ്തുകൊള്ളുമെന്നായിരുന്നു രാഹുലിന്‍റെ മറുപടി.
ഭാരത് ജോഡോ യാത്ര വൻ വിജയമാണ്. കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങളാണ് ഈ യാത്രയ്ക്ക് മികച്ച പിന്തുണ നൽകിക്കൊണ്ടിരിക്കുന്നത്. ഇത് കോൺഗ്രസ് പാർട്ടിയെയും യാത്രയിൽ അണിനിരക്കുന്ന പ്രവർത്തകരെയും വളരെയധികം പ്രചോദിപ്പിക്കുന്നുണ്ട്. രാജ്യത്തെ ഒന്നിപ്പിക്കുകയെന്നതാണ് പ്രഥമലക്ഷ്യം. രാജ്യത്തൊട്ടാകെ വിലക്കയറ്റവും തൊഴിലില്ലായ്മയും മുമ്പെങ്ങുമില്ലാത്തവിധത്തിൽ വർധിച്ചു. തൊഴിലില്ലായ്മ കേരളത്തിലെ മാത്രം പ്രശ്നമല്ല, രാജ്യത്തിന്റെ മൊത്തത്തിലുള്ള പ്രശ്നമാണ്. ബിജെപിയും ആർഎസ്എസും ചേർന്ന് വർഗീയത വളർത്തി, ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്നു. ഇക്കാര്യങ്ങൾ ജനങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ടെന്നും രാഹുൽഗാന്ധി പറഞ്ഞു.
യു.പി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ യാത്രയുടെ ദൈർഘ്യം കുറഞ്ഞതിനെക്കുറിച്ചുള്ള ചോദ്യത്തിന്, ഇപ്പോഴത്തെ യാത്ര ഇന്ത്യയുടെ ഒരറ്റം മുതൽ മറ്റേയറ്റം വരെയാണെന്നായിരുന്നു രാഹുലിന്റെ മറുപടി. ഭാരത് ജോഡോ യാത്ര ഏതൊക്കെ സംസ്ഥാനങ്ങളിൽ കൂടി കടന്നുപോകുന്നു എന്നതല്ല വിഷയം. യാത്രയുടെ ഫലം ഓരോ സംസ്ഥാനങ്ങളിലും പ്രതിഫലിക്കണമെന്നതാണ്. ആദ്യഘട്ടത്തിൽ രാജ്യത്തിന്റെ ഒരറ്റത്തുനിന്ന് മറ്റൊരു അറ്റത്തേക്കാണ് യാത്ര ലക്ഷ്യം വെക്കുന്നത്. അതനുസരിച്ചാണ് യാത്രയുടെ റൂട്ട് ഇപ്പോൾ തയാറാക്കിയിരിക്കുന്നത്. പതിനായിരക്കണക്കിന് കിലോമീറ്റർ നടന്നു പോകുക എന്നത് എത്രത്തോളം അസാധ്യമാണെന്ന കാര്യം നിങ്ങൾക്കറിയാം. അതുകൊണ്ടുതന്നെ യാത്രയുടെ റൂട്ടുകളിൽ ചില പരിമിധികൾ നിശ്ചയിക്കേണ്ടി വന്നു. ഉത്തർപ്രദേശിലെ യാത്രയുടെ കാര്യമോർത്ത് ആരും വിഷമിക്കേണ്ട. എന്താണ് ഉത്തർപ്രദേശിൽ ചെയ്യേണ്ടത് എന്ന കാര്യത്തിൽ കോൺ‍ഗ്രസിന് കൃത്യമായ കാഴ്ചപ്പാടുണ്ടെന്നും രാഹുൽഗാന്ധി വ്യക്തമാക്കി.
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള തുടർച്ചയായ ചോദ്യത്തിന് രാഹുൽഗാന്ധി വ്യക്തമായ മറുപടി നൽകി. കോൺഗ്രസ് അധ്യക്ഷ പദവി ചരിത്രപരമായ സ്ഥാനമാണ്. ഏത് കോൺഗ്രസ് പ്രവർത്തകനും ആ പദവിയിലേക്ക് മൽസരിക്കാം. ആ പദവിയിലേക്ക് വരുന്നവരോട് തനിക്ക് പറയാനുള്ളത്, അത്  വെറുമൊരു പദവി മാത്രമല്ല, വലിയ ഉത്തരവാദിത്വം കൂടിയാണ്. ആ സ്ഥാനത്തേക്ക് വരേണ്ടത് മികച്ച ആശയങ്ങളും കാഴ്ചപ്പാടുകളുമുള്ള വ്യക്തിയായിരിക്കണം. പല തവണയായി കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനെക്കുറിച്ചാണ് നിങ്ങളുടെ ചോദ്യം. ജനാധിപത്യവും സുതാര്യവുമായി ഇത്തരമൊരു തെരഞ്ഞെടുപ്പ് നടത്താൻ കോൺഗ്രസ് പാർട്ടിക്കേ കഴിയൂ. മറ്റൊരു പാർട്ടിയിലും ഇത്തരം തെരഞ്ഞെടുപ്പ് നടക്കുന്നില്ല. അതേക്കുറിച്ച് നിങ്ങൾ ഒരു പാർട്ടിയോടും ചോദ്യങ്ങളും ഉന്നയിക്കുന്നില്ല. താൻ അധ്യക്ഷ സ്ഥാനത്തേക്ക് മൽസരിക്കുമോയെന്ന ചോദ്യം എല്ലാത്തിൽ നിന്ന് ശ്രദ്ധതിരിക്കാനാണ്. അതിനുത്തരം നേരത്തെ പലതവണ പറഞ്ഞിട്ടുള്ളതാണ്. അത് ഇനി ആവർത്തിക്കേണ്ട കാര്യമില്ല. പഴയനിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വർഗീയതയുടെ എല്ലാ രൂപങ്ങളെയും അക്രമങ്ങളെയും എതിർക്കപ്പെടേണ്ടതുണ്ടെന്നും വർഗീയതയോട് യാതൊരു സഹിഷ്ണുതയും കാട്ടാതെ ചെറുത്തുനിൽക്കണമെന്നും മറ്റൊരു ചോദ്യത്തിന് രാഹുൽ മറുപടി നൽകി. 

Exit mobile version