അതുല്യനാടകകാരനും തിരക്കഥാകൃത്തുമൊക്കെയായി നിറഞ്ഞുനിന്ന തോപ്പിൽ ഭാസിയെ മലയാളമണ്ണിന്‌ നഷ്‌ടമായിട്ട്‌ മൂന്ന്‌ പതിറ്റാണ്ട്‌.

അതുല്യനാടകകാരനും തിരക്കഥാകൃത്തുമൊക്കെയായി നിറഞ്ഞുനിന്ന തോപ്പിൽ ഭാസിയെ മലയാളമണ്ണിന്‌ നഷ്‌ടമായിട്ട്‌ മൂന്ന്‌ പതിറ്റാണ്ട്‌. വൈദ്യനാകാൻ ശ്രമിച്ച്‌ വിപ്ലവകാരിയായ തോപ്പിൽ ഭാസി താനടങ്ങുന്ന സമൂഹത്തിലെ നീതികേടുകളെ നാടകങ്ങളിലൂടെ ചികിത്സിക്കാനാണ്‌ തീരുമാനിച്ചത്‌.   

‘നിങ്ങളെന്നെ കമ്യൂണിസ്‌റ്റാ’ക്കി അടക്കമുള്ള കെപിഎസിയുടെ നാടകങ്ങളിലൂടെ കമ്യൂണിസ്‌റ്റ്‌ പാർടിക്ക്‌ തഴച്ചുവളരാൻ വളക്കൂറുള്ള മണ്ണൊരുക്കിയ നാടകകുലപതി എന്ന നിലയിലാണ്‌ തോപ്പിൽ ഭാസി പൊതുവെ പരിചിതം. എന്നാൽ കേരള ചരിത്രത്തിന്റെ ഭാഗമായ ശൂരനാട്‌ സംഭവത്തിൽ പ്രതിയാകുകയും കുടിലുകളിലും മാടങ്ങളിലും ഒളിവുജീവിതം നയിക്കുകയും ചെയ്‌ത ഭൂതകാലം ഭാസിക്കുണ്ടായിരുന്നു. മനുഷ്യന്റെയും സമൂഹത്തിന്റെയും മനസിനെ ആഴത്തിൽ പഠിച്ച്‌  ഭാസിയിലെ നാടകകാരൻ ജനിക്കുന്നത്‌ അക്കാലത്താണ്‌. 1949 ഡിസംബർ 31ന്‌ നടന്ന ശൂരനാട്‌ സംഭവത്തിൽ പ്രതിചേർക്കപ്പെട്ട 26 പേരിൽ സംഭവസമയത്ത്‌ സ്ഥലത്തില്ലാതിരുന്നിട്ടും ഭാസിയുമുണ്ടായിരുന്നു.  എന്നാൽ കോടതി വെറുതെ വിട്ടു1924 ഏപ്രിൽ എട്ടിന്‌ കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തിന്റെ ശക്തിദുർഗങ്ങളിലൊന്നായ വള്ളികുന്നം ഗ്രാമത്തിലാണ്‌ തോപ്പിൽ ഭാസ്‌കരപിള്ളയെന്ന തോപ്പിൽ ഭാസി ജനിച്ചത്. അച്ഛൻ പരമേശ്വരൻപിള്ള, അമ്മ നാണിക്കുട്ടിയമ്മ. വള്ളിക്കുന്നം എസ്എൻഡിപി സ്‌കൂളിലെ  പ്രാഥമികവിദ്യാഭ്യാസത്തിനുശേഷം ചങ്ങൻകുളങ്ങര സംസ്‌കൃത സ്‌കൂളിൽനിന്ന്‌ ശാസ്‌ത്രി പരീക്ഷ വിജയിച്ചു. തിരുവനന്തപുരം ആയുർവേദകോളേജിൽനിന്ന്‌ വൈദ്യകലാനിധി പാസായി. ആയുർവേദ കോളേജിൽ പഠിക്കുന്ന സമയത്തുതന്നെ വിദ്യാർഥികോൺഗ്രസിൽ അംഗമായി. പിന്നീട്‌ നിയമസഭാ സ്‌പീക്കറായ ശങ്കരനാരായണൻ തമ്പിയും പുതുപ്പള്ളി രാഘവനുമാണ്‌ അദ്ദേഹത്തെ കമ്യൂണിസ്‌റ്റ്‌ പാർടിയുമായി അടുപ്പിച്ചത്‌. 1957ലെ പൊതുതെരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിൽനിന്ന്‌ ഒന്നാം കേരള നിയമസഭയിൽ അംഗമായി. ഒളിവിലിരിക്കെ ഭാസി ‘മുന്നേറ്റം’ എന്ന ഏകാങ്കനാടകം സോമൻ എന്ന തൂലികാനാമത്തിൽ രചിച്ചു. ശൂരനാട്‌ കേസിലെ പ്രതികൾക്ക്‌ കേസ്‌ നടത്താൻ രൂപീകരിച്ച ഡിഫെൻസ്‌ കമ്മിറ്റിക്ക്‌ പണം സമാഹരിക്കാൻ നാടകം പിന്നീട്‌ പുസ്‌തകമാക്കി. ആ നാടകം വികസിപ്പിച്ചതാണ്‌ ‘നിങ്ങളെന്നെ കമ്യൂണിസ്‌റ്റാ’ക്കി. 1952 ഡിസംബർ ആറിന്‌ ചവറ തട്ടാശേരി മൈതാനത്തുള്ള ഓലമേഞ്ഞ സുദർശനാ ടാക്കീസിലായിരുന്നു ആദ്യ അവതരണം. മുടിയനായ പുത്രൻ, മൂലധനം, അശ്വമേധം, ശരശയ്യ, പുതിയ ആകാശം പുതിയ ഭൂമി, തുലാഭാരം, കയ്യും തലയും പുറത്തിടരുത്, സർവേക്കല്ല്, സൂക്ഷിക്കുക ഇടതുവശം പോകുക തുടങ്ങിയവ ഭാസിയുടെ മറ്റ്‌ പ്രധാന നാടകങ്ങളാണ്‌. ശൂദ്രകന്റെ മൃച്ഛകടികം പുതിയ രീതിയിൽ സംവിധാനംചെയ്‌ത്‌ അദ്ദേഹം അവതരിപ്പിച്ചു. കാളിദാസന്റെ  ‘അഭിജ്ഞാനശാകുന്തളം’ ശകുന്തള എന്ന പേരിൽ ഗദ്യനാടകമാക്കി വേദിയിലെത്തിച്ചു. ‘ഒളിവിലെ ഓർമകളാണ്‌ ’ആത്മകഥ. 1961-ൽ ‘മുടിയനായ പുത്രൻ’ എന്ന തന്റെ നാടകത്തിന് ചലച്ചിത്രഭാഷ്യം നൽകിയാണ് ഭാസിയുടെ സിനിമാപ്രവേശം. തുടർന്ന് അമ്പതോളം ചിത്രങ്ങൾക്ക് തിരക്കഥയെഴുതി.  1970-ൽ ‘നിങ്ങളെന്നെ കമ്യൂണിസ്‌റ്റാക്കി’ എന്ന സിനിമ സംവിധാനംചെയ്‌ത്‌ സംവിധാനരംഗത്തേയ്‌ക്ക്‌ ചുവടുവച്ചു.  പതിനഞ്ചോളം സിനിമകൾ സംവിധാനംചെയ്‌തു. ആദ്യകിരണങ്ങൾ, മുച്ചീട്ടുകളിക്കാരന്റെ മകൾ, തുലാഭാരം എന്നീ സിനിമകളിൽ  വേഷമിട്ടു. ‘പ്രേമവും ത്യാഗവും’ എന്ന ചെറുകഥാ സമാഹാരം, ‘ഒളിവിലെ ഓർമകൾക്കുശേഷം’ എന്ന സ്‌മരണാസമാഹാരം എന്നിവയും രചിച്ചു. 1992 ഡിസംബർ എട്ടിന്‌ തോപ്പിൽ ഭാസിയുടെ ജീവിതത്തിന്‌ തിരശീല വീണു. ശങ്കരനാരായണൻ തമ്പിയുടെ അനന്തരവൾ അമ്മിണിയമ്മയായിരുന്നു തോപ്പിൽ ഭാസിയുടെ ഭാര്യ. കഴിഞ്ഞവർഷം ജൂലൈ 15നാണ്‌ അവർ മരിച്ചത്‌. സോമൻ (അഭിഭാഷകൻ), മാല, സുരേഷ് (ബിസിനസ്), പരേതരായ തോപ്പിൽ അജയൻ (സിനിമ സംവിധായകൻ), രാജൻ എന്നിവരാണ്‌ മക്കൾ.

Exit mobile version