അഗ്നിപഥ് തിളങ്ങും; അഗ്നിവീരൻമാർക്കുള്ള പരിശീലനത്തിനായി ബിരുദ കോഴ്‌സുമായി വിദ്യാഭ്യാസ മന്ത്രാലയം

ഡൽഹി:  സൈനിക സേവനത്തിനാവശ്യമായ പരിശീലനം ആരംഭിക്കാനുള്ള പദ്ധതിയുമായി വിദ്യാഭ്യാസ മന്ത്രാലയം. കേന്ദ്രസർക്കാരിന്റെ ‘അഗ്നിപഥ് ‘ പ്രകാരം സൈനിക സേവനത്തിനാവശ്യമായ പരിശീലനം നൽകുന്നതിനായി മൂന്നു വർഷത്തെ ബിരുദ പദ്ധതി ആരംഭിക്കാനാണ് വിദ്യാഭ്യാസ മന്ത്രാലയം തയ്യാറെടുക്കുന്നത്. 

യുവാക്കൾക്കു  സേനയിൽ അവസരമൊരുക്കുന്ന അഗ്നിപഥ് പദ്ധതിയിൽ പങ്കാളികളാകുന്നവരെ സൈനിക മേഖലയിൽ  പൂർണ്ണ സജ്ജരാക്കുന്നതിനും,അവരുടെ തൊഴിൽപരമായ സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനുമാണ് മൂന്ന് വർഷത്തെ പ്രത്യേക ബിരുദം പദ്ധതി വിദ്യാഭ്യാസ മന്ത്രാലയം നടപ്പാക്കുന്നത്. ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ സർവ്വകലാശാല ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഈ പദ്ധതി പ്രകാരം, ബിരുദതല പരീക്ഷയിലെ അൻപത് ശതമാനം മാർക്ക് നൈപുണ്യ പരിശീലന വിഭാഗത്തിൽ നിന്നും അവശേഷിക്കുന്ന അൻപത് ശതമാനം മാർക്ക് ഭാഷകൾ, ധനതത്വശാസ്ത്രം, ചരിത്രം, രാഷ്‌ട്ര മീമാംസ, പബ്ലിക് അഡ്മിൻസിട്രേഷൻ, സോഷ്യോളജി, ഗണിതശാസ്ത്രം, വിദ്യാഭ്യാസം, വാണിജ്യം, വിനോദ സഞ്ചാരം, തൊഴിൽ പഠനം, കൃഷി, ജ്യോതിഷ് എന്നിവയിൽ നിന്നുമായിരിക്കും. 

രണ്ടാമത്തെ വിഭാഗത്തിൽ പരിസ്ഥിതി പഠനത്തിലെ നൈപുണ്യ വികസന കോഴ്സുകളും ഇംഗ്ലീഷ് ആശയവിനിമയ പാഠവവും ഉൾപ്പെടുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഒന്നാം വർഷ കോഴ്‌സുകൾ വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് അണ്ടർ​ഗ്രാ​ജുവേറ്റ് സർട്ടിഫിക്കറ്റ്, ഒന്നും രണ്ടും വർഷ കോഴ്‌സുകൾ വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ബിരുദ ഡിപ്ലോമ സർട്ടിഫിക്കറ്റും, സമയപരിധിക്കുള്ളിൽ മൂന്നുവർഷത്തെ കോഴ്സ് പൂർത്തികരിക്കുന്ന വിദ്യാർത്ഥികൾക്ക് ബാച്ചിലേഴ്സ് ഡിഗ്രി സർട്ടിഫിക്കറ്റും നൽകും.

Exit mobile version