62–-ാം സംസ്ഥാന സ്കൂൾ കലോത്സവത്തിന്  വ്യാഴാഴ്ച തിരിതെളിയും

കൊല്ലം: സ്കൂൾ പ്രതിഭകളുടെ കലാപോരാട്ടത്തിന്  നാളെ അരങ്ങുണരുന്നു.എട്ടുവരെ നടക്കുന്ന 62–-ാം സംസ്ഥാന സ്കൂൾ കലോത്സവത്തിന്  വ്യാഴാഴ്ച തിരിതെളിയും. കൊല്ലം ആശ്രാമം മൈതാനത്ത് സജ്ജമായ പ്രധാനവേദി ‘ഒ എൻ വി സ്മൃതി’ മന്ത്രി വി ശിവൻകുട്ടി കലാമേളയ്ക്ക്‌ സമർപ്പിച്ചു. കോഴിക്കോട്ടുനിന്ന് ചൊവ്വ രാവിലെ പുറപ്പെട്ട  സ്വർണക്കപ്പ് വിവിധ ജില്ലകളിലെ സ്വീകരണശേഷം ബുധൻ വൈകിട്ട് 6.30ന് ഘോഷയാത്രയോടെ ആശ്രാമം മൈതാനത്തെ പ്രധാനവേദിയിൽ എത്തിക്കും. വ്യാഴം രാവിലെ  ഒമ്പതിന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്‌ ഷാനവാസ് പതാക ഉയർത്തും. സ്വാഗതഗാനത്തിന്റെ നൃത്താവിഷ്കാരത്തിന്‌ നടി ആശാ ശരത്തും സ്‌കൂൾ കുട്ടികളും ചുവടുവയ്‌ക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും. നടി നിഖില വിമൽ മുഖ്യാതിഥിയാകും.സമാപനസമ്മേളനം എട്ടിനു വൈകിട്ട്‌ അഞ്ചിന്‌ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനംചെയ്യും. നടൻ മമ്മൂട്ടി വിശിഷ്ടാതിഥിയാകും. . 

24 വേദികളിൽ 239 ഇനങ്ങളിലായി 14,000 പ്രതിഭകൾ മാറ്റുരയ്‌ക്കും. ആദ്യദിനം 23 വേദിയിലാണ് മത്സരങ്ങൾ. കൊല്ലത്തെ മൺമറഞ്ഞ അതുല്യപ്രതിഭകളുടെ പേരുകളാണ് വേ​ദികൾക്ക് നൽകിയത്.  ബുധൻ രാത്രി ഭക്ഷണത്തോടെ ഊട്ടുപുര ഉണരും. പഴയിടം മോഹനൻ നമ്പൂതിരിയാണ് ഭക്ഷണമൊരുക്കുന്നത്. 31 സ്കൂളിലാണ്‌ താമസസൗകര്യം. മത്സരഫലങ്ങൾ വേദികൾക്കരികിൽ പ്രദർശിപ്പിക്കും. മത്സരങ്ങൾ തത്സമയം കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യും. നാലാം തവണയാണ് കൊല്ലം സംസ്ഥാന സ്കൂൾ കലോത്സവത്തിന് വേദിയാകുന്നത്. 2008ൽ ആയിരുന്നു അവസാനം കൊല്ലം സംസ്ഥാന സ്കൂൾ കലോത്സവത്തിന് വേദിയായത്.

Exit mobile version