2 വർഷം: 10 കോടി തൊഴിൽ ദിനം ; തൊഴിലുറപ്പിൽ കേരളം മാതൃക.

തിരുവനന്തപുരം
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി നിർവഹണത്തിൽ കേരളം രാജ്യത്തിനു മാതൃകയാകുകയാണെന്ന്‌ മന്ത്രി എം ബി രാജേഷ്‌ നിയമസഭയിൽ പറഞ്ഞു. കഴിഞ്ഞ രണ്ട്‌ സാമ്പത്തികവർഷമായി 10 കോടി തൊഴിൽ ദിനം സൃഷ്ടിച്ചു. കോവിഡ്‌ പ്രതിസന്ധിയിൽ ഉഴലുകയായിരുന്ന ഗ്രാമീണ ജനതയ്‌ക്ക്‌ ആശ്വാസമേകാൻ ഇതിലൂടെ സാധിച്ചു.  തൊഴിൽ ദിനത്തിന്റെ ദേശീയ ശരാശരി അമ്പതാണ്‌. കേരളത്തിലിത്‌ 64.41 ഉം.ദേശീയ തലത്തിൽ 100 ദിവസം തൊഴിൽ ലഭിച്ച കുടുംബങ്ങളുടെ ശരാശരി എട്ടും കേരളത്തിൽ 31ഉം. പട്ടികവർഗ കുടുംബങ്ങളുടെ തൊഴിൽദിനത്തിലെ ദേശീയ ശരാശരി 57.52 നിൽക്കുമ്പോൾ കേരളം 86.2 ശതമാനത്തിലാണ്‌. പട്ടികവർഗ കുടുംബങ്ങൾക്ക്‌ 100 അധികദിന തൊഴിൽ ഉറപ്പാക്കുന്ന ഏക സംസ്ഥാനമാണ്‌ കേരളം. തൊഴിലിന്റെ 90 ശതമാനവും സ്‌ത്രീകൾക്കാണ്‌. ദേശീയ തലത്തിൽ ഇത്‌ 55ആണ്‌. സംസ്ഥാനത്ത്‌ 26.82 ലക്ഷം തൊഴിലാളികളാണ്‌ പദ്ധതിയെ ആശ്രയിക്കുന്നത്‌. 2022––23ൽ 10.32 കോടി തൊഴിൽദിനമാണ്‌ കേരളം ആവശ്യപ്പെട്ടത്‌. അനുവദിച്ചത്‌ ആറുകോടിയും.നിലവിൽ 8.5 കോടിയായി പുതുക്കിയിട്ടുണ്ട്‌. ഇതിൽ 7.79 കോടി തൊഴിൽദിനം കേരളം സൃഷ്ടിച്ചു. 15.02 ലക്ഷം കുടുംബത്തിന്‌ തൊഴിൽ നൽകി. സാധനസാമഗ്രി ഇനത്തിൽ 263.64 കോടി രൂപയും ഭരണച്ചെലവ്‌ ഇനത്തിൽ 152.72 കോടി രൂപയും കുടിശ്ശികയായി കേന്ദ്രം നൽകാനുണ്ട്‌. നവംബർ, ഡിസംബർ മാസങ്ങളിലെ അവിദഗ്ധ വേതന തുകയും ലഭ്യമാക്കിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.


Exit mobile version