12 കുട്ടികളെ നിയമ വിരുദ്ധമായി കേരളത്തിലെത്തിച്ചു; പാസ്റ്റര്‍ അറസ്റ്റിൽ

കോഴിക്കോട് : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ അനധികൃതമായി
എത്തിച്ച സംഭവത്തില്‍ പാസ്റ്റര്‍ അറസ്റ്റില്‍. പെരുമ്പാവൂരിലെ കരുണ ചാരിറ്റബിള്‍ ട്രസ്റ്റ് ഡയറക്ടറും ഇന്‍ഡിപെന്‍ഡന്റ് പെന്തക്കോസ്ത് ചര്‍ച്ച് പാസ്റ്ററുമായ ജേക്കബ് വര്‍ഗീസ് ആണ് അറസ്റ്റിലായത്. 12 കുട്ടികളെ നിയമ വിരുദ്ധമായി കൊണ്ടുവന്ന സംഭവത്തില്‍ ഇടനിലക്കാരെ ബുധനാഴ്ച കോഴിക്കോട് റെയില്‍വെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന്, നടത്തിയ അന്വേഷണത്തിലാണ് വൈദികനെ അറസ്റ്റ് ചെയ്തത്.

മതിയായ രേഖകള്‍ ഇല്ലാതെയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കേരളത്തിലെത്തിച്ചത്. ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമുള്ള അനുമതി ഇല്ലാതെ കരുണ ചാരിറ്റബിള്‍ ട്രസ്റ്റ് നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ രണ്ട് രാജസ്ഥാന്‍ സ്വദേശികള്‍ക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. മനുഷ്യക്കടത്തിനാണ് കോഴിക്കോട് റെയില്‍വെ പൊലീസ് കേസെടുത്തത്.

രാജസ്ഥാന്‍ സ്വദേശികളായ ലോകേഷ് കുമാര്‍, ശ്യാം ലാല്‍ എന്നിവര്‍ക്കെതിരെയാണ് റെയില്‍വെ പൊലീസ് കേസെടുത്തത്. ചൊവ്വാഴ്ച രാത്രി ഓഖ എക്‌സ്പ്രസിലാണ് കുട്ടികളെ എത്തിച്ചത്. സംശയം തോന്നിയ യാത്രക്കാര്‍ റെയില്‍വെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കുട്ടികളുടെ കൂടെ ആറ് മുതിര്‍ന്നവരാണ് ഉണ്ടായിരുന്നത്. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. നാല് പേര്‍ രക്ഷിതാക്കളാണ്. മറ്റ് രണ്ട് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

പെരുമ്പാവൂരിലെ കരുണാലയത്തിലേക്കാണ് കുട്ടികളെ കൊണ്ടുവന്നതെന്ന് കൂടെ ഉണ്ടായിരുന്നവര്‍ മൊഴി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കരുണ ചാരിറ്റബിള്‍ ട്രസ്റ്റ് ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമുള്ള അനുമതി ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയത്. 12 കുട്ടികളെയും ശിശുക്ഷേമ സമിതിയിലേക്ക് മാറ്റി.

Exit mobile version