പാലക്കാട് ചിറ്റൂരിൽ പോക്സോ കേസിൽ ഡിവൈഎഫ്ഐ നേതാക്കളായ സഹോദരന്മാർ അറസ്റ്റിൽ

പാലക്കാട്‌ : പാലക്കാട് ചിറ്റൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഡിവൈഎഫ്ഐ നേതാക്കളായ സഹോദരന്മാർ അറസ്റ്റിൽ. ചിറ്റൂർ വിളയോടി പാറക്കളത്തെ
പ്രാദേശിക ഡിവൈഎഫ്ഐ നേതാക്കളായ അജയഘോഷ് (22) ഇയാളുടെ ജേഷ്ഠൻ അജീഷ് എന്നിവരെയാണ് പോക്സോ കേസിൽ മീനാക്ഷിപുരം പോലീസ് അറസ്റ്റ് ചെയ്തത്. കോവിഡ് കാലത്ത് മൊബൈൽ ഫോണിൽ നെറ്റ്‌വർക്ക് ശരിയാക്കി തരാം എന്ന് പറഞ്ഞ് പ്രാദേശിക ഡിവൈഎഫ്ഐ നേതാവ് കൂടിയായ അജയഘോഷ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വീട്ടിലെത്തി നിരന്തരം പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ഇയാളുടെ സഹോദരൻ അജീഷും പെൺകുട്ടിയെ പീഡിപ്പിച്ചു. പീഡനവിവരം പുറത്തുപറഞ്ഞാൽ അച്ഛനെ കൊല്ലുമെന്ന് പറഞ്ഞ് പെൺകുട്ടിയെ ഇവർ ഭീഷണിപ്പെടുത്തിയിരുന്നു. ഈ ഭയത്താൽ പെൺകുട്ടി പുറത്താരോടും പീഡനവിവരം പറഞ്ഞിരുന്നില്ല. എന്നാൽ മിടുക്കിയായ പെൺകുട്ടി പെട്ടന്ന് പഠനത്തിൽ പിന്നോക്കം പോയതിനാൽ സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിലാണ് ഡിവൈഎഫ്ഐ നേതാക്കളുടെ പീഡനം പുറത്തായത്. തുടർന്ന് പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ മീനാക്ഷിപുരം പോലീസ് ഇരുവർക്കുമെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തു. വൈദ്യ പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Exit mobile version