നൊവാക് ജോക്കോവിച്ചിന് വിംബിൾഡൺ കിരീടം

ലണ്ടൻ: വിംബിൾഡൺ കിരീടം സെർബിയയിലേക്ക്. നൊവാക് ജോക്കോവിച്ചാണ് സുവർണ ജേതാവ്. ഫൈനലിൽ ഓസ്‌ട്രേലിയൻ താരം നിക്ക് കിർഗ്യോസിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് തോൽപ്പിച്ചാണ് ജോക്കോവിച്ച് കിരീടം നിലനിർത്തിയത്. സ്‌കോർ 4-6, 6-3, 6-4, 7-6. സെർബിയൻ താരത്തിന്റെ 21-ാം ഗ്രാൻസ്ലാം കിരീടമാണിത്. ഇതോടെ ഗ്രാൻസ്ലാം കിരീടനേട്ടത്തിൽ റോജർ ഫെഡററെ മറികടക്കാനും ജോക്കോവിച്ചിനായി. 22 കിരീടങ്ങൾ സ്വന്തമാക്കിയ സ്പാനിഷ് താരം റാഫേൽ നദാലാണ് മുന്നിൽ.
വിംബിൾഡണിൽ ജോക്കോവിച്ചിന്റെ ഏഴാം കിരീടമാണിത്. ഫെഡററും ഏവ് തവണ വിംബിൾൺ നേടിയിട്ടുണ്ട്. ഒമ്പത് ഓസ്‌ട്രേലിയൻ ഓപ്പണും ജോക്കോവിച്ച് നേടി. യു എസ് ഓപ്പണിൽ മൂന്ന് തവണയും ഫ്രഞ്ച് ഓപ്പണിൽ രണ്ട് തവണയും കിരീടം സ്വന്തമാക്കി.
ഫൈനലിൽ ആദ്യ സെറ്റ് മാത്രമാണ് കിർഗ്യോസിന് സ്വന്തമാക്കാനായത്. രണ്ട് മൂന്നും സെറ്റ് ജോക്കോവിച്ച് അനായാസം നേടി. എന്നാൽ നാലാം സെറ്റിൽ കിർഗ്യോസ് ഒപ്പത്തിനൊപ്പം നിന്നു. എങ്കിലും ടൈബ്രേക്കിലൂടെ ജോക്കോ വിജയം സ്വന്തമാക്കി. കൂടെ കിരീടവും.
വനിതാ സിംഗിൾസ് ഫൈനലിൽ ടുണീഷ്യൻ താരം ഓൻസ് ജാബ്യുറിനെ ഒന്നിനെതിരെ രണ്ട് സെറ്റുകളിൽ വീഴ്ത്തി കസാഖ്സ്ഥാന്റെ എലേന റെബക്കിന കിരീടം നേടിയിരുന്നു. സ്‌കോർ- 3-6, 6-2, 6-2. വിംബിൾഡണിൽ കിരീടം നേടുന്ന ആദ്യ കസാഖ് താരമാണ് എലേന.

Exit mobile version