സൈനികർക്ക് നാണക്കേട് ; ജവാന്റെ റമ്മിന്റെ പേര് മാറ്റണമെന്ന് നിവേദനം

തിരുവനന്തപുരം: ജവാന്റെ റമ്മിന്റെ പേര് മാറ്റണമെന്ന് നിവേദനം. തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽ ലിമിറ്റഡ് ഉത്പ്പാദിപ്പിക്കുന്ന ഏറ്റവും ജനപ്രിയ ബ്രാൻഡുകളിലൊന്നായ ജവാൻ റമ്മിന്റെ പേര് മാറ്റണമെന്ന് ഒരു സ്വകാര്യ വ്യക്തിയാണ് നികുതി വകുപ്പിനു നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടത്. നിവേദനം എക്‌സൈസ് കമ്മിഷണർക്കു കൈമാറി. ‘ജവാൻ’ എന്ന പേര് മദ്യത്തിന് ഉപയോഗിക്കുന്നത് സൈനികർക്കു നാണക്കേടാണെന്ന് പരാതിയിൽ പറയുന്നു. മദ്യത്തിന്റെ ഉത്പാദകർ സർക്കാർ സ്ഥാപനമായതിനാൽ പേര് മാറ്റാൻ നടപടിയുണ്ടാകണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിയിൽ കഴമ്പുണ്ടെങ്കിൽ തുടർനടപടികളിലേക്കു സർക്കാർ കടക്കും. എന്നാൽ സർക്കാർ ഉൽപാദിപ്പിക്കുന്ന പ്രമുഖ മദ്യ ബ്രാൻഡായതിനാൽ പരാതി തള്ളാനാണ് ഏറെയും സാധ്യത. നിലവിൽ നാല് ലൈനുകളിലായി 7,500 കെയ്‌സ് മദ്യമാണ് ഒരു ദിവസം ഉൽപ്പാദിപ്പിക്കുന്നത്. 1.50 ലക്ഷം കെയ്‌സ് മദ്യമാണ് ഒരു മാസം വിൽക്കുന്നത്. സംസ്ഥാനത്തെ 23 വെയർഹൗസുകളിലൂടെയാണ് വിതരണം നടക്കുന്നത്. ആറ് ഉൽപാദന ലൈനുകൾ കൂടി അനുവദിക്കണമെന്ന സ്ഥാപനത്തിന്റെ ആവശ്യം പരിഗണനയിലാണ്. ഇത് നടപ്പിലായാൽ 10,000 കെയ്‌സ് അധികം ഉൽപാദിപ്പിക്കാൻ കഴിയും. ഒരു ലൈൻ സ്ഥാപിക്കാൻ 30 ലക്ഷം രൂപ ചെലവാകുമെന്നാണ് കമ്പനിയുടെ കണക്ക്.

Exit mobile version