സപ്ലൈകോ വിൽപ്പനശാലകളിൽ ഇനിമുതൽ ബാർകോഡ് സ്‌കാനിങ്.

കൊച്ചി: സപ്ലൈകോ ഹൈപ്പർമാർക്കറ്റുകളിലും പീപ്പിൾസ് ബസാറുകളിലും ബുധനാഴ്‌‌ച മുതൽ റേഷൻ കാർഡ് നമ്പർ ടൈപ്പ് ചെയ്യുന്നതിന് പകരം ബാർകോഡ് സ്‌കാനർ ഉപയോഗിച്ച് റേഷൻ കാർഡ് നമ്പർ സ്‌കാൻ ചെയ്‌തുമാത്രം പ്രവേശിക്കാൻ സപ്ലൈകോ സിഎംഡി ഡോ. സഞ്ജീബ് പട്ജോഷി നിർദേശം നൽകി. ഉപഭോക്താക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ റേഷൻ കാർഡ് നമ്പർ നൽകി സബ്‌സിഡി ദുരുപയോഗം ചെയ്യുന്നതുസംബന്ധിച്ച് പരാതികൾ ഉയർന്ന സാഹചര്യത്തിലാണിത്‌.

സപ്ലൈകോ വിൽപ്പനശാലകളിലൂടെ 13 ഇനം സാധനങ്ങളാണ് സബ്‌സിഡി നിരക്കിൽ വിൽപ്പന നടത്തുന്നത്. റേഷൻ കാർഡുകൾ പുസ്തകരൂപത്തിൽ മാത്രമായിരുന്ന കാലത്ത് സബ്സിഡി വിതരണം അതത് റേഷൻ കാർഡുകളിൽ രേഖപ്പെടുത്തി നൽകിയിരുന്നു. എന്നാൽ, റേഷൻ കാർഡുകൾ ലാമിനേറ്റഡ് കാർഡ് രൂപത്തിൽ മാറിയ സാഹചര്യത്തിൽ ഇത്‌ സാധ്യമാകാത്തതിനാൽ നിരവധി പരാതികൾ ഉയർന്നിരുന്നു. സപ്ലൈകോ സൂപ്പർമാർക്കറ്റുകളിലും മാവേലി സൂപ്പർ സ്റ്റോറുകളിലും വരുംദിവസങ്ങളിൽ ഈ സംവിധാനം വ്യാപിപ്പിക്കുമെന്നും സപ്ലൈകോ അറിയിച്ചു.

Exit mobile version