സംസ്ഥാനത്ത് വീണ്ടും കോവിഡ് വ്യാപനം: കേന്ദ്രമന്ത്രി വിളിച്ചുചേർത്ത യോഗം ഇന്ന്. 

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ കേന്ദ്രമന്ത്രി വിളിച്ചുചേർത്ത യോഗം ഇന്ന്. യോഗത്തിൽ നിലവിൽ കേരളത്തിലെ സാഹചര്യം ആരോഗ്യമന്ത്രി വിശദീകരിക്കും. കോവിഡ് കേസുകളിൽ വർധനയുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് കേരളത്തിന്റെ വിലയിരുത്തൽ. സംസ്ഥാനത്ത് കോവിഡ് വ്യാപനം നിയന്ത്രണവിധേയമെന്ന് കേരളം കേന്ദ്രത്തെ അറിയിക്കും. ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കിയിട്ടുണ്ടെന്നും ആശുപത്രി സംവിധാനങ്ങൾ സജ്ജമാണെന്നും കേരളം കേന്ദ്രത്തെ അറിയിക്കും.

ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ ആരോഗ്യവകപ്പ് ഡയറക്ടറേറ്റ് പ്രത്യേക റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. രോഗികളുടെ എണ്ണം ഉയരുന്ന എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. പരിശോധനകൾ കൂടുതൽ നടക്കുന്നതിനാലാണ് കേരളത്തിൽ കോവിഡ് കേസുകൾ ഉയർന്നതെന്നാണ് ആരോ​ഗ്യവകുപ്പ് വിശദീകരിക്കുന്നത്.ആശുപത്രികളിൽ മാസ്ക് ഉപയോഗിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ജില്ലാ അടിസ്ഥാനത്തിൽ ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കാൻ നിർദേശം നൽകി. രോഗലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും പരിശോധന നടത്തണം.

Exit mobile version