സംസ്ഥാനത്തെ ആദ്യത്തെ യൂണിറ്റി മാൾ ടെക്നോപാർക്കിൽ ഉടൻ തുടങ്ങുമെന്ന് മന്ത്രി പി രാജീവ്.

തിരുവനന്തപുരം: ഭൗമസൂചികയുള്ള ഉൽപ്പന്നങ്ങളുൾപ്പെടെ പ്രാദേശിക ഉൽപ്പന്നങ്ങൾക്കായി സംസ്ഥാനത്തെ ആദ്യത്തെ യൂണിറ്റി മാൾ ടെക്നോപാർക്കിൽ ഉടൻ തുടങ്ങുമെന്ന് മന്ത്രി പി രാജീവ്. സൂക്ഷ്മ- ചെറുകിട- ഇടത്തരം സംരംഭങ്ങളുടെ എല്ലാ താൽപ്പര്യങ്ങളും സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. വ്യവസായ-വാണിജ്യ വകുപ്പ് നടത്തിയ ബിടുബി മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഡൽഹിയിൽ നടക്കുന്ന വേൾഡ് ഫുഡ് ഇന്ത്യ 2023 ൽ മന്ത്രിസഭ അംഗീകരിച്ച ശുപാർശ കേന്ദ്രസർക്കാരിന് മുന്നിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും അവരവരുടെ ഉൽപ്പന്നങ്ങൾ യൂണിറ്റി മാളിൽ പ്രദർശിപ്പിക്കാം. ഒരുജില്ല ഒരു ഉൽപ്പന്ന പദ്ധതി പ്രകാരമുള്ളവയ്ക്കും വിൽപ്പന അനുവദിക്കും. അടുത്ത കേരളീയം പരിപാടി മുതൽ ബിടുബി മീറ്റും ട്രേഡ് ഫെയറും പ്രധാന ആകർഷണമാകുമെന്നും മന്ത്രി പറഞ്ഞു. വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാരായ സുമൻ ബില്ല, എ പി എം മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി എം ഡി എസ് ഹരികിഷോർ, കെ അജിത് കുമാർ, സന്തോഷ് കോശി തോമസ്, എം ആർ നാരായണൻ, ഫസലുദ്ദീൻ എന്നിവർ പങ്കെടുത്തു.

സംസ്ഥാനങ്ങളിലെ ഒരു ജില്ല ഒരു  ഉൽപ്പന്നം, ഭൗമസൂചിക ഉൽപ്പന്നങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവയ്ക്കായി കഴിഞ്ഞ കേന്ദ്രബജറ്റിലാണ് യൂണിറ്റി മാൾ (ഏകതാ മാൾ) എന്ന ആശയം മുന്നോട്ടുവച്ചത്. ഇതിനു പുറമെ എംഎസ്എംഇ ഉൽപ്പന്നങ്ങളുടെ പ്രദർശനത്തിനായി അന്താരാഷ്ട്ര കൺവൻഷൻ സെന്റർ ഡിസംബറിൽ പ്രവർത്തനം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഉത്പന്നങ്ങളുടെ വിപണനസാധ്യതകൾ ബി ടു ബി മീറ്റിലൂടെ വർധിക്കും.

Exit mobile version