പത്തനംതിട്ട: നവംബർ 17ന് ആരംഭിക്കുന്ന ശബരിമല തീർഥാടനത്തിനായി ദേവസ്വം ബോർഡിൻറെ ചുമതലയിലുള്ള വെർച്വൽ ക്യൂ ബുക്കിംഗിന് തുടക്കമായെന്നു ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു. പാലക്കാട്, കണ്ണൂർ ജില്ലകളിൽ ആരംഭിച്ച പുതിയ സെൻറർ ഉൾപ്പെടെ 13 ബുക്കിംഗ് കേന്ദ്രങ്ങൾ പ്രവർത്തനം തുടങ്ങി. ഓൺലൈൻ ബുക്കിംഗ് ഇല്ലാതെ എത്തുന്നവർക്കായി നിലയ്ക്കലിൽ സ്പോട്ട് ബുക്കിംഗിന് 10 കൗണ്ടർ പ്രവർത്തിക്കും. ഈ വർഷം എരുമേലി വഴിയും തീർഥാടനം അനുവദിക്കും.
പുല്ലുമേട് വഴി വരുന്നവർക്കായി കുമളിയിലും വണ്ടിപ്പെരിയാറിലും ബുക്കിംഗ് കേന്ദ്രങ്ങളുണ്ടാകും. വെർച്വൽ ക്യൂവിൽ ബുക്കു ചെയ്യാതെ എത്തുന്നതിനാൽ ആർക്കും ദർശനാവസരം നിഷേധിക്കില്ല. ദിവസേന 1,20,000 പേർക്ക് ദർശനം നടത്താനായി വെർച്വൽ ക്യൂ വഴി ബുക്കു ചെയ്യാനാകുമെന്നു ദേവസ്വം പ്രസിഡന്റ് അനന്തഗോപൻ പറഞ്ഞു.