വേനല്‍ച്ചൂട്: അഗ്നിബാധയടക്കം ഒഴിവാക്കാന്‍ സാധ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണം -മുഖ്യമന്ത്രി.

തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനം മൂലം വേനല്‍ക്കാലം എത്തും മുന്‍പു തന്നെ ഇത്തവണ ചൂടിന്റെ ആധിക്യം വര്‍ദ്ധിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിന്റെ ഭാഗമായി അഗ്‌നിബാധയടക്കം ഒഴിവാക്കാന്‍ സാധ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണമെന്ന് ജനങ്ങളോടഭ്യര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഏത് തീപ്പിടത്തമായാലും ഉടന്‍ തന്നെ വിവരം അടുത്തുള്ള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷനെ അറിയിക്കണം. അഗ്‌നിബാധയും മറ്റ് അപകടങ്ങളും അഗ്‌നിരക്ഷാ വകുപ്പിനെ 131 എന്ന നമ്പറില്‍ സമയബന്ധിതമായി അറിയിക്കാനും ശ്രദ്ധിക്കണം.

 അഗ്‌നിബാധയ്ക്ക് ഇടയാക്കുന്ന തരത്തില്‍ തീക്കൊള്ളിയും മറ്റും അലക്ഷ്യമായി വലിച്ചെറിയരുത്. പൊതുസ്ഥലങ്ങളില്‍ വേസ്റ്റ് കത്തിക്കരുത്. വേസ്റ്റും മറ്റും കത്തിച്ച സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്. കെട്ടിടങ്ങള്‍ക്ക് സമീപം തീ പടരാന്‍ സാധ്യതയുള്ള എന്തെങ്കിലും ഉണ്ടെങ്കില്‍ അത് നീക്കം ചെയ്യണം. പൊതുസ്ഥലങ്ങളില്‍ പുകവലി നിര്‍ബന്ധമായും ഒഴിവാക്കുക.  മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങളില്‍ പൊട്ടിത്തെറിക്കുന്നതോ ആളിക്കത്തുന്നതോ ആയ ദ്രാവകങ്ങള്‍ അടങ്ങിയ കുപ്പികളോ സമാനമായ മറ്റു വസ്തുക്കളോ ഇടാതിരിക്കുക എന്നിവയൊക്കെ പ്രധാനമാണ്.

Exit mobile version