വിസ നൽകാമെന്ന് വാക്കു നൽകി ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ

പത്തനംതിട്ട : മാൾട്ട, ബൽഗേറിയ, ഖത്തർ, കമ്പോഡിയ എന്നിവടങ്ങളിലേക്ക് ജോലി ഒഴിവുകൾ ഉണ്ടെന്ന് വിശ്വസിപ്പിച്ചശേഷം 17 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തയാളെ കോയിപ്രം പോലീസ് പിടികൂടി. കണ്ണൂർ ഇരിക്കൂർ വെള്ളാട് കുട്ടിക്കുന്നുമ്മേൽ വീട്ടിൽ നിന്നും തളിപ്പറമ്പ് പയ്യന്നൂർ നരിക്കാമള്ളിൽ ഷൈജുവിന്റെ ‘നികുഞ്ചം ‘ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന നിമൽ ലക്ഷ്മണ(25)നാ ണ് പിടിയിലായത്. 

ഈ വർഷം ഏപ്രിൽ 11 മുതൽ മേയ് 28 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. പുറമറ്റം വെണ്ണിക്കുളം വാലാങ്കര പുളിക്കൽ വീട്ടിൽ ഹരികുമാർ മകൻ ഹരീഷ് കൃഷ്ണൻ (27) ആണ് പരാതിക്കാരൻ. മാൾട്ടയിലേക്ക് 25000 രൂപ വീതം നാല് ലക്ഷം രൂപയും, ബൾഗേറിയയിലേക്ക് 5 ലക്ഷം രൂപയും, ഖത്തറിലേക്ക് 25000 രൂപയും, കമ്പോഡിയയിലേക്ക് 810000 രൂപയും ഉൾപ്പെടെ ജോലിക്കുള്ള വിസയുടെ തുകയായി ആകെ 1735000 രൂപയാണ്  നെറ്റ് ബാങ്കിങ്ങ് വഴി പ്രതി തട്ടിയത്.

എന്നാൽ  വിസ ലഭ്യമാക്കുകയോ, തുക തിരികെ നൽകുകയോ ചെയ്തില്ല. പരാതിക്കാരന്റെ സ്ഥാപനത്തിന്റെ അക്കൗണ്ട് ഉള്ള സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നും പ്രതി നൽകിയ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം പലതവണകളായി അയക്കുകയായിരുന്നെന്ന്  കണ്ടെത്തി. ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ  കണ്ണൂർ ഇരിക്കൂർ, പുളിക്കരുമ്പ എന്നിവടങ്ങളിൽ ഇയാൾ ഉണ്ടെന്ന് മനസ്സിലായി . തുടർന്ന് പോലീസ് സംഘം അവിടെയെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു . ഇയാൾ സമാനരീതിയിൽ വേറെയും തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് തുടങ്ങിയ കാര്യങ്ങളിൽ വിശദമായ അന്വേഷണം നടത്താൻ ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ നിർദേശിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. പോലീസ് ഇൻസ്‌പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ് ഐമാരായ സുരേഷ് കുമാർ, മധു, എസ് സി പി ഓ സുധീൻ ലാൽ എന്നിവരാണ് ഉള്ളത്.

Exit mobile version