വിഴിഞ്ഞം സമരം കടുപ്പിച്ച് ലത്തീന്‍ അതിരൂപത: പള്ളികളില്‍ സര്‍ക്കുലര്‍ വായിച്ചു

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരേ വീണ്ടും പള്ളികളിൽ സർക്കുലർ വായിച്ച് ലത്തീൻ അതിരൂപത. സമരം കൂടുതൽ ശക്തിപ്പെടുത്തണമെന്നും ന്യായമായ ആവശ്യങ്ങൾക്കുവേണ്ടിയാണ് സമരമെന്നും ആർച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോ അയച്ച സർക്കുലറിൽ വ്യക്തമാക്കി. അടുത്ത ഞായറാഴ്ച വിഴിഞ്ഞം തുറമുഖ കവാടത്തിലേക്കുള്ള മാർച്ചിൽ മുഴുവൻ വിശ്വാസികളും പങ്കെടുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തിട്ടുണ്ട്. തുടർച്ചയായി മൂന്നാമത്തെ ഞായറാഴ്ചയാണ് സമരത്തിന് പിന്തുണതേടി അതിരൂപത സർക്കുലർ ഇറക്കുന്നത്. നിരവധിത്തവണ ചർച്ച നടത്തിയിട്ടും അധികാരികളുടെ ഭാഗത്തുനിന്ന് ഉറപ്പുകളൊന്നും ലഭിക്കുന്നില്ലെന്നും സർക്കുലറിൽ പറയുന്നു. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ബുധനാഴ്ച മൂലമ്പളളിയിൽ നിന്ന് വിഴിഞ്ഞം തുറമുഖ സമരമുഖത്തേക്ക് പ്രചരണ ജാഥ സംഘടിപ്പിക്കും. തിരുവനന്തപുരം ജില്ലയിൽ 18 നാണ് യാത്ര പ്രവേശിക്കുക. യാത്ര തുറമുഖ കവാടത്തിലെ സമരവേദിയിലെത്തിയതിനുശേഷം പൊതുസമ്മേളനവും നടത്തും. കേരളാ കത്തോലിക്ക ബിഷപ്പ്സ് കോൺഫറൻസ്, കോസ്റ്റൽ ഏരിയാ ഡെവലെപ്പ്മെന്റ് ഏജൻസി ഫോർ ലിബറേഷൻ എന്നിവരുടെ നേതൃത്വത്തിലാണ് യാത്ര സംഘടിപ്പിക്കുക. വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരം ഒരു മാസമാകുമ്പോൾ കടുത്ത നിലപാടു സ്വീകരിച്ചു മുന്നോട്ടുപോകാനാണു രൂപതയുടെ തീരുമാനം.

Exit mobile version