വിമാനത്തിലെ പ്രതിഷേധം ; യൂത്ത്‌ കോൺഗ്രസ് നേതാക്കൾക്ക് വീണ്ടും നോട്ടീസ് അയച്ച് പൊലീസ്

തിരുവനന്തപുരം: വിമാനത്തിലെ പ്രതിഷേധത്തെ തുടർന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജന് എതിരെയുള്ള കേസിൽ യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് വീണ്ടും നോട്ടീസ് അയച്ച് പൊലീസ്. തിങ്കളാഴ്ച മൊഴി നൽകാൻ ഹാജരാകണമെന്ന് നിർദ്ദേശിച്ച് ഫർസിൻ മജീദ്, നവീൻകുമാർ എന്നിവർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. വലിയതുറ സ്റ്റേഷൻ ഓഫീസറാണ് നോട്ടീസ് അയച്ചത്. ജാമ്യവ്യവസ്ഥ ചൂണ്ടിക്കാട്ടി ഹാജാരാകാൻ കഴിയില്ലെന്ന് യൂത്ത്‌കോൺഗ്രസ് പ്രവർത്തകർ മറുപടി നൽകിയിരുന്നു. മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിൽ ജാമ്യം അനുവദിച്ച കോടതി തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കരുതെന്ന് നിർദ്ദേശിച്ചിരുന്നെന്നും അതിനാൽ ഹാജരാകാൻ കഴിയില്ലെന്നുമാണ് ഇവർ അറിയിച്ചത്.അതേസമയം വീട്ടിലെത്തി മൊഴിയെടുക്കാമെന്ന് ഇരുവരും അറിയിച്ചിരുന്നു. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രയിലായിരുന്നു പ്രതിഷേധം. മുഖ്യമന്ത്രിക്കെതിരെ നടന്ന പ്രതിഷേധം വൻ വിവാദമായി മാറിയിരുന്നു. പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൈയേറ്റം ചെയ്ത സംഭവത്തിൽ ഇ പി ജയരാജന് എതിരെ കേസെടുത്തിരുന്നു. വധശ്രമം, മനഃപൂർവമല്ലാത്ത നരഹത്യാ ശ്രമം, ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി തിരുവനന്തപുരം വലിയതുറ പൊലീസാണ് കേസെടുത്തത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെ തുടർന്നാണ് കേസെടുത്തത്. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാർ, പി.എ സുനീഷ് എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Exit mobile version