വടക്കഞ്ചേരി ബസ് അപകടം, പൊലിഞ്ഞത് വിദ്യാർഥികളടക്കം ഒൻപത് ജീവൻ; അതീവ ദുഖകരം: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

തിരുവനന്തപുരം: വടക്കഞ്ചേരിയിൽ കെഎസ്ആർടിസി ബസിനുപുറകിൽ വിനോദയാത്ര പോവുകയായിരുന്ന വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ബസ്സ് ഇടിച്ചുകയറി അഞ്ച് കുട്ടികൾ ഉൾപ്പെടെ ഒൻപതു പേർ മരിച്ച സംഭവം അതീവ ദുഃഖകരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ജീവൻ പൊലിഞ്ഞവർക്ക് ആദരാഞ്ജലികളർപ്പിക്കുന്നുവെന്നും അപകടം ആവർത്തിക്കാതിരിക്കാനുള്ള നടപടി അധികൃതർ കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കരിമ്പട്ടികയിൽ പെട്ട ടൂറിസ്റ്റ് ബസിന്‍റെ അമിത വേഗമാണ് അപകടത്തിന് ഇടയാക്കിയത്. മണിക്കൂറിൽ 97.7 കിലോമീറ്റർ ആയിരുന്നു അപകട സമയത്ത് വേഗത. വേഗപ്പൂട്ട് നിർബന്ധമാക്കിയുള്ള നിയമം നിലനിൽക്കെ ഈ ബസിന് എങ്ങനെയാണ് അമിത വേഗമെടുക്കാൻ സാധിച്ചത്? മോട്ടോർ വാഹന വകുപ്പിന്‍റെ പരിശോധന കൂടുതൽ ശക്തമാക്കണം. വലിയ അപകടങ്ങൾ ഉണ്ടാകുമ്പോൾ മാത്രം പരിശോധനകൾ ശക്തമാക്കുന്ന രീതിയിൽ നിന്നും മാറി നിയമം കർശനമായി നടപ്പാക്കാൻ മോട്ടോർ വാഹന വകുപ്പ് തയാറാകണമെന്നും വിഡി സതീശൻ പറഞ്ഞു. അപകടം ഉണ്ടാക്കിയ ടൂറിസ്റ്റ് ബസിനെതിരെ നിയമ ലംഘനത്തിന് നേരത്തെയും കേസുകളുണ്ട്. നിരോധിച്ച ലൈറ്റുകളും വലിയ ശബ്ദ വിന്യാസവും എയർ ഹോണുകളുമൊക്കെയായി ടൂറിസ്റ്റ് ബസുകൾ നിരത്തുകളിൽ ചീറി പായുകയാണ്. ഇനിയും ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടികളാണ് വിവിധ വകുപ്പുകൾ സ്വീകരിക്കേണ്ടത്.വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള വിനോദയാത്രകൾ നടക്കുന്ന സീസൺ ആയതിനാൽ ടൂറിസ്റ്റ് ബസുകളുടെ ഫിറ്റ്നെസ് സംബന്ധിച്ച് കർശന പരിശോധനകൾ നടത്തണം. വിനോദയാത്രയുടെ വിശദാംശങ്ങൾ മോട്ടോർ വാഹന വകുപ്പിനെ അറിയിക്കാൻ സ്കൂളുകളും ശ്രദ്ധിക്കണം. മോട്ടോർ വാഹന വകുപ്പിന്‍റെ എല്ലാ പരിശോധനകളും പൂർത്തിയായ വാഹനങ്ങളാണ് വിനോദയാത്രയ്ക്ക് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ട സ്കൂൾ കോളേജ് അധികൃതർ ശ്രദ്ധിക്കണമെന്നും പ്രതിപക്ഷനേതാവ് വി ഡി. സതീശൻ പറഞ്ഞു.

Exit mobile version