രാത്രികാല ഹോട്ടൽ നിരോധന ഉത്തരവിൽ പ്രതിഷേധിച്ച് ഇൻഫോപാർക്കിൽ ടെക്കികളുടെ രാത്രിനടത്തം. 

തൃക്കാക്കര: തൃക്കാക്കര നഗരസഭയുടെ രാത്രികാല ഹോട്ടൽ നിരോധന ഉത്തരവിൽ പ്രതിഷേധിച്ച് ഇൻഫോപാർക്കിൽ ടെക്കികളുടെ രാത്രിനടത്തം. ഐടി ജീവനക്കാരുടെ ക്ഷേമസംഘടനയായ പ്രോഗ്രസീവ് ടെക്കികളാണ്  പ്രതിഷേധം സംഘടിപ്പിച്ചത്. പകലും രാത്രിയുമായി വിവിധ ഐടി സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന ടെക്കികൾ ഭക്ഷണത്തിനായി ആശ്രയിക്കുന്ന ഹോട്ടലുകൾ രാത്രി നിരോധിക്കുന്നത് വലിയ പ്രതിസന്ധിയാണെന്ന് ടെക്കികൾ പറഞ്ഞു. തിങ്കൾ രാത്രി 10.30 ഓടെ ഇൻഫോപാർക്ക് കവാടത്തിൽനിന്ന് ആരംഭിച്ച കൂട്ടനടത്തം കാർണിവൽ ഗേറ്റ് ചുറ്റി ഇൻഫോപാർക്ക് കവാടത്തിൽത്തന്നെ സമാപിച്ചു. രാത്രി ഹോട്ടലുകൾക്ക് പ്രവൃത്തിക്കാനുള്ള അവസരം നിഷേധിക്കുന്നതിലൂടെ ഐടി മേഖലയുടെ സുഗമമായ പ്രവർത്തനത്തെയാണ് തടസ്സപ്പെടുത്തുന്നതെന്ന്‌ നടത്തത്തിൽ പങ്കെടുത്തവർ പറഞ്ഞു. ലഹരിയുടെ വിതരണവും ഉപയോഗവും തടയേണ്ടത് സാമൂഹിക ആവശ്യമാണെന്നും അധികാരികളാണ് അതിനു നടപടിയെടുക്കേണ്ടതെന്നും ടെക്കികൾ പറഞ്ഞു. പ്രോഗ്രസീവ് ടെക്കീസ് സംസ്ഥാന പ്രസിഡന്റ് അനീഷ് പന്തലാനി ഉദ്ഘാടനം ചെയ്തു. വി പി ഷിയാസ്, നിഷ ജയിംസ്, മാഹിൻ ഷാ എന്നിവർ സംസാരിച്ചു.

നഗരസഭയുടെ രാത്രികാല നിരോധനം അംഗീകരിക്കില്ലെന്ന് ഹോട്ടൽ ഉടമകളുടെ സംഘടനയും അറിയിച്ചിട്ടുണ്ട്. ഏകപക്ഷീയമായി നഗരസഭ നിരോധനം നടപ്പാക്കാൻ ശ്രമിച്ചാൽ കോടതിയെ സമീപിക്കുമെന്നും ഹോട്ടൽ ഉടമകൾ പറഞ്ഞു. ഹോട്ടലുകളുടെയും കച്ചവടസ്ഥാപനങ്ങളുടെയും രാത്രികാല നിരോധനം ചർച്ച ചെയ്യാൻ ബുധൻ രാവിലെ തൃക്കാക്കര നഗരസഭ അടിയന്തര കൗൺസിൽ ചേരും.

Exit mobile version