യുവാവിനെ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവം ഏൽപ്പിച്ച കേസിൽ യുവതിയടക്കം 2 പേർ അറസ്റ്റിൽ

കോട്ടയം: മെഡിക്കൽ കോളെജ് ഭാഗത്ത് നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച കേസിൽ 2പേർ കൂടി പൊലീസിന്റെ പിടിയിലായി. പത്തനംതിട്ട മല്ലപ്പള്ളി പുറമറ്റം തെക്കേക്കരയിൽ കൊച്ചോലിക്കൽ വീട്ടിൽ ഗുരുജി എന്ന് വിളിക്കുന്ന ഗിരീഷ് കുമാർ (49), തിരുവല്ല ഇരവിപേരൂർ വള്ളംകുളം കാവുമുറി ഭാഗത്ത് പുത്തൻപറമ്പിൽ വീട്ടില്‍ വിനീത് രവികുമാറിന്റെ ഭാര്യ ഗോപിക വിനീത് (22) എന്നിവരെയാണ് കോട്ടയം ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞവർഷം മാർച്ചിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. 10 പേരടങ്ങുന്ന സംഘമായിരുന്നു യുവാവിനെ തട്ടിക്കൊണ്ടുപോയത്. പ്രതികൾക്ക് കഞ്ചാവ് കൊടുക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഇവരുടെ കയ്യിൽ നിന്നും പണം വാങ്ങിയെടുത്ത ശേഷം പത്രക്കടലാസ് പൊതിഞ്ഞു കൊടുത്ത് ഇവരെ കബളിപ്പിക്കുകയായിരുന്നു. തുടർന്നുണ്ടായ വിരോധംമൂലമാണ് ഇവർ യുവാവിനെ തട്ടിക്കൊണ്ടു പോയത്. സംഭവത്തിന് ശേഷം പ്രതികളെല്ലാവരും ഒളിവിൽ പോയിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ വിനീത് രവികുമാർ, അഭിഷേക് പി നായർ, ചിക്കു എന്ന് വിളിക്കുന്ന ഡി ലിബിൻ, സതീഷ്, സജീദ്, രതീഷ് കുമാർ എന്നിവരെ പൊലീസ് പിടികൂടിയിരുന്നു. 

തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിച്ച് ഒളിവിൽ പോയ പ്രതികൾക്ക് വേണ്ടി തെരച്ചില്‍ ശക്തമാക്കുകയും ഇവരെ പിടികൂടുകയുമായിരുന്നു. ഗിരീഷ് കുമാറിന് കോയിപ്രം,തിരുവല്ല എന്നീ പൊലീസ് സ്റ്റേഷനുകളിൽ നിരവധി അടിപിടി കേസുകൾ നിലവിലുണ്ട്. ഗാന്ധിനഗർ എസ്. ഓ എച്ച്.ഓ ഷിജി.കെ. എസ്.ഐ മാരായ പ്രദീപ് ലാൽ, മനോജ്, സി.പി.ഓ മാരായ പ്രവീണോ, രാഗേഷ്, അനീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Exit mobile version