മഞ്ജു വാര്യരെയടക്കം വീണ്ടും വിസ്തരിക്കാമെന്ന് സുപ്രീംകോടതി ; ദിലീപിന് തിരിച്ചടി.

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസില്‍ പ്രധാന സാക്ഷികളായ മഞ്ജു വാര്യരെ അടക്കം വീണ്ടും വിസ്തരിക്കാമെന്ന് സുപ്രീംകോടതി. പ്രോസിക്യൂഷന് സാക്ഷിവിസ്താരം തുടരാന്‍ കോടതി അനുമതി നല്‍കി. മഞ്ജു വാര്യരെ അടക്കം വീണ്ടും വിസ്തരിക്കുന്നത് തടയണമെന്ന് ദിലീപ് സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

ജസ്റ്റിസ് ജെ കെ മഹേശ്വരി അദ്ധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സാക്ഷി വിസ്താരം അടക്കമുള്ള കാര്യങ്ങളില്‍ സുപ്രീംകോടതി ഇടപെടുന്നില്ലെന്ന് വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് സാക്ഷി വിസ്താരം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും കോടതി വ്യക്തമാക്കി. ഹര്‍ജികള്‍ അടുത്ത മാസം 24ന് വീണ്ടും പരിഗണിക്കും. പ്രധാന സാക്ഷികളെ വിസ്തരിക്കണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്. വിചാരണ നീട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നത് പ്രതിഭാഗമാണെന്നും സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.

Exit mobile version