ഭാരത് ജോഡോ യാത്ര മുന്നേറുന്നു

കോരിച്ചൊരിയുന്ന മഴയെത്തും ആവേശം ചോരാതെ ചുവടുവെച്ച് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ മൂന്നാം ദിവസത്തെ പര്യടനം കണിയാപുരത്തുനിന്ന് ആരംഭിച്ചതിന് പിന്നാലെയാണ് മഴ പെയ്തത്. അപ്രതീക്ഷിതമായി പെയ്ത മഴയിലും രാഹുൽ ഗാന്ധി യാത്രയുമായി മുന്നോട്ടു നടക്കുകയായിരുന്നു. യാത്രാ നായകൻ മുന്നോട്ടു കുതിച്ചതോടെ പ്രവർത്തകരും വർദ്ധിത ആവേശത്തോടെ മുന്നോട്ടു നടന്നു. മഴയിലും രാഹുൽ ഗാന്ധിയെ കാണുവാൻ റോഡിന്റെ ഇരുവശങ്ങളിലും ആയിരങ്ങളാണ് തടിച്ചുകൂടിയത്. പൂക്കളുമായി രാഹുലിനെ വരവേൽക്കാൻ കുട്ടികളും കാത്തു നിൽക്കുന്നുണ്ടായിരുന്നു. റോഡിന്റെ ഇരുവശത്തെയും ജനസഞ്ചയത്തെ കൈകൾ ഉയർത്തി അഭിവാദ്യം ചെയ്തു കൊണ്ടാണ് മതേതര ഇന്ത്യയുടെ രാജകുമാരൻ തന്റെ ജൈത്രയാത്ര തുടരുന്നത്. തുടർച്ചയായി പെയ്ത മഴയിലും ആയിരത്തിലേറെ കോൺഗ്രസ് പ്രവർത്തകരാണ് പദയാത്രയെ അനുഗമിച്ചത്. രാഹുൽ ഗാന്ധിക്കൊപ്പം എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, യുഡിഎഫ് കൺവീനർ എം എം ഹസ്സൻ, ജോഡോ യാത്ര കേരള കോർഡിനേറ്റർ കൊടുക്കുന്നിൽ സുരേഷ് എംപി, എംപിമാരായ കെ മുരളീധരൻ, അടൂർ പ്രകാശ് എന്നിവരും ഉണ്ടായിരുന്നു. യാത്രയിലുടനീളം ഇടയ്ക്കിടയ്ക്ക് മഴയും വേനലും ചേർന്ന കാലാവസ്ഥയായിരുന്നു. കാലാവസ്ഥാ വ്യതിയാനങ്ങളെ പോലും വകവെക്കാതെ ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഐതിഹാസിക പദയാത്ര മുന്നോട്ട് തന്നെ നടന്നടക്കുകയാണ്.

Exit mobile version