പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ! കനത്ത സുരക്ഷയില്‍ തൃശൂർ ന​ഗരം

തൃശ്ശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനം ഇന്ന് . ബുധനഴ്ച (ജനുവരി 3, 2024) ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് കുട്ടനെല്ലൂർ കോളജ് ഗ്രൗണ്ടിൽ വന്നിറങ്ങുന്ന പ്രധാനമന്ത്രി സംസ്ഥാനത്ത് നിരവധി പ്രധാന പരിപാടികളില്‍ പങ്കെടുക്കും. ഈ പരിപാടികളില്‍ 2 ലക്ഷം സ്ത്രീകള്‍ പങ്കെടുക്കുന്ന മഹിളാ സമ്മേളനമാണ് പ്രധാനം.  ഉച്ചയോടെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി തുടര്‍ന്ന് തൃശ്ശൂരിലേക്ക് പോകും. തേക്കിന്‍കാട് മൈതാനം ചുറ്റിയുള്ള റോഡ് ഷോയ്ക്ക്ശേഷം നടക്കുന്ന മഹിളാ സമ്മേളനത്തില്‍ പ്രധാനമന്ത്രി മോദി സംസാരിക്കും. 

പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ തൃശൂരിൽ പുർത്തിയായി. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് നഗരം കനത്ത സുരക്ഷാവലയത്തിലാണ്. നഗരത്തിലും പ്രധാനമന്ത്രി സഞ്ചരിയ്ക്കുന്ന വഴികളിലും മൂവായിരത്തിലധികം പോലീസുകാരാണ് സുരക്ഷ ഒരുക്കുന്നത്.  സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്‍റേയും കേന്ദ്ര സേനയുടെയും കനത്ത നീരീക്ഷണത്തിലാണ് നഗരം. നഗര സുരക്ഷ എസ് പി ജി ഏറ്റെടുത്തു. കടകൾ തുറക്കരുതെന്ന് നിർദേശം. പരിപാടി റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്കും നിയന്ത്രണമുണ്ട്. ബോംബ് സ്‌ക്വാഡ് ഇടവിട്ട്‌ പരിശോധന നടത്തുന്നുണ്ട്. നായക്കനാലില്‍നിന്നും തേക്കിന്‍കാട് മൈതാനിയിലേക്കുള്ള കവാടം പൂര്‍ണമായും എസ് പി ജിയുടെയും മറ്റു പോലീസ് സേനയുടെയും നിയന്ത്രണത്തിലാണ്. കനത്ത പരിശോധനയ്ക്കുശേഷമാണ് ബന്ധപ്പെട്ടവരെപ്പോലും കടത്തിവിടുന്നത്. തൃശ്ശൂര്‍ നഗരത്തിലെ ലോഡ്ജുകളിലും മറ്റും താമസിക്കുന്നവരുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു. 
 
റിപ്പോര്‍ട്ട് അനുസരിച്ച് പ്രധാനമന്ത്രിയുടെ കേരളസന്ദര്‍ശന പരിപാടികള്‍ ഇപ്രകാരമാണ്.  ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് കുട്ടനെല്ലൂർ കോളജ് ഗ്രൗണ്ടിൽ വന്നിറങ്ങുന്ന പ്രധാനമന്ത്രി രണ്ടേകാലോടെ സ്വരാജ് റൗണ്ടിൽ പ്രവേശിക്കും. തുടർന്ന് നായ്ക്കനാൽ വരെ ഒന്നര കിലോമീറ്റർ റോഡ് ഷോ. അതിനുശേഷം മഹിളാ സമ്മേളന വേദിയിലേക്ക് എത്തും. 

ചില മത നേതാക്കൾ പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ചയ്ക്ക് അനുവാദം ചോദിച്ചിട്ടുണ്ടെങ്കിലും അന്തിമ തീരുമാനമായില്ല. തീരുമാനമായാൽ കൂടിക്കാഴ്ച വേദിക്ക് സമീപം നടക്കുമെന്നാണ് സൂചന. കൂടാതെ, സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ തുടക്കം പ്രധാനമന്ത്രിയുടെ സന്ദർശനത്തോടെ ഉണ്ടാകുമെന്നാണ് സൂചന.  മഹിളാ സമ്മേളനത്തിൽ സംസ്ഥാനത്തെ പ്രമുഖബി ജെ പി നേതാക്കളും ബീനാ കണ്ണൻ, വൈക്കം വിജയലക്ഷ്മി, ഉമാ പ്രേമൻ , മറിയക്കുട്ടി, മിന്നു മണി, ശോഭന എന്നിവരും പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും. ഏഴു ജില്ലകളിൽ നിന്നുള്ള രണ്ടു ലക്ഷം വനിതകൾ സമ്മേളനത്തില്‍പങ്കെടുക്കെമെന്നാണ് ബിജെപി അറിയിയ്ക്കുന്നത്‌.   

Exit mobile version