പോപ്പുലർ ഫ്രണ്ടിനു അൽ ക്വയ്ദ സഹായം: എൻഐഎ

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടിന് ഭീകരസംഘടനയായ അൽ ക്വയ്ദയിൽ നിന്ന് സാമ്പത്തിക സഹായം ലഭിച്ചെന്ന് എൻഐഎ. തുർക്കിയിലെ സഹസംഘടനയായ ഫൗണ്ടേഷൻ ഫോർ ഹ്യൂമൻ റൈറ്റ്‌സ് ഹ്യുമാനിറ്റേറിയൻ റിലീഫ് വഴി അൽ ഖ്വയ്ദ പോപ്പുലർ ഫ്രണ്ടിന് സഹായമെത്തിച്ചെന്നാണ് എൻഐഎക്കു ലഭിച്ച വിവരം. പോപ്പുലർ ഫ്രണ്ട് നടത്തിയ ആശയ വിനിമയത്തിന്റേയും സാമ്പത്തിക വിനിമയത്തിന്റേയും തെളിവുകൾ എൻഐഎയ്ക്ക് ലഭിച്ചു.
പോപ്പുലർ ഫ്രണ്ട് നേതാക്കൾ ഇസ്താംബൂളിൽ വച്ച് ഭീകരസംഘടനകളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയെന്നും എൻഐഎ അധികൃതർ വെളിപ്പെടുത്തി. ഒന്നിലധികം രാജ്യങ്ങൾ നിരോധിച്ച സംഘടന കൂടിയാണ് ഫൗണ്ടേഷൻ ഫോർ ഹ്യൂമൻ റൈറ്റ്‌സ് ഹ്യുമാനിറ്റേറിയൻ റിലീഫ്. എൻജിഒ എന്ന നിലയിലാണ് ഈ സംഘടന പ്രവർത്തിച്ചുവരുന്നത്. പോപ്പുലർ ഫ്രണ്ട് നേതാക്കളായ ഇ എം അബ്ദുറഹ്മാൻ, പ്രൊഫ. ടി കോയ എന്നിവർ അൽ ഖ്വയ്ദയുടെ സഹ സംഘടനയുമായി ചർച്ച നടത്തിയെന്നാണ് എൻഐഎയുടെ കണ്ടെത്തൽ.
ഹ്യൂമൻ റൈറ്റ്‌സ് ഹ്യുമാനിറ്റേറിയൻ റിലീഫ് പ്രതിനിധികളുമായി ചർച്ച നടത്തിയ ശേഷം പോപ്പുലർ ഫ്രണ്ട് നേതാക്കൾ അൽ ഖ്വയ്ദ അനുവദിച്ച സാമ്പത്തിക സഹായം സ്വീകരിച്ചെന്നും എൻഐഎ പറയുന്നു. വ്യത്യസ്ത ഭീകരവാദ സംഘടനകൾക്ക് രാജ്യതാത്പര്യങ്ങൾക്ക് വിരുദ്ധമായ വിധത്തിൽ പ്രവർത്തനങ്ങൾ വാഗ്ദാനം ചെയ്താണ് പോപ്പുലർ ഫ്രണ്ട് സാമ്പത്തിക സഹായം സ്വീകരിച്ചതെന്ന് എൻഐഎ വിശദീകരിക്കുന്നു. പിഎഫ്‌ഐ തുർക്കിക്ക് വേണ്ടി ചാരപ്രവർത്തനം നടത്തി എന്നതിന്റെ തെളിവുകൾ ലഭിച്ചെന്നും സൂചനയുണ്ട്.

Exit mobile version