പൊതുമേഖല വികസനം ; 10,000 കോടിയുടെ മാസ്റ്റര്‍പ്ലാന്‍ : മന്ത്രി പി രാജീവ്.

കൊച്ചി:പൊതുമേഖലാ സ്ഥാപനങ്ങളുടെ വൈവിധ്യവൽക്കരണത്തിനും വിപുലീകരണത്തിനുമായി മാസ്റ്റർപ്ലാൻ തയ്യാറാക്കുമെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. 10,000 കോടി രൂപയുടെ വികസനപദ്ധതികളാണ്‌ ഉദ്ദേശിക്കുന്നത്‌. വ്യവസായവിദഗ്ധർ, തൊഴിലാളി യൂണിയനുകൾ, ഉദ്യോഗസ്ഥർ എന്നിവരുമായി കൂടിയാലോചിച്ചായിരിക്കും അന്തിമ തീരുമാനം. കൊച്ചി മാരിയറ്റ് ഹോട്ടലിൽ റിയാബിന്റെ ആഭിമുഖ്യത്തിൽ നടന്ന ബിസിനസ് അലയൻസ് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പൊതുമേഖലാ സ്ഥാപനങ്ങളെ കൂടുതൽ ശാക്തീകരിച്ച് നിക്ഷേപകരെ ആകർഷിക്കുകയും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയുമാണ് സർക്കാർ നയം. മൂന്ന് വർഷത്തിനുള്ളിൽ 100 കോടി ടേണോവറുള്ള 1000 എംഎസ്ഇകൾ സൃഷ്ടിക്കലാണ്‌ ലക്ഷ്യം. ‘ഒരുവർഷം ഒരുലക്ഷം സംരംഭം’ പദ്ധതി എട്ടുമാസംകൊണ്ട് ലക്ഷ്യത്തിലെത്തി. ഡിസംബർ 26 വരെയുള്ള കണക്കുകൾപ്രകാരം 1,11,091 പുതിയ സംരംഭങ്ങളാണ് രജിസ്റ്റർ ചെയ്തത്‌. 6821.31 കോടി രൂപയുടെ നിക്ഷേപവും 2,40,708 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടെന്നും മന്ത്രി പറഞ്ഞു. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, റിയാബ് ചെയർമാൻ ഡോ. ആർ അശോക്, മെമ്പർ സെക്രട്ടറി കെ പത്മകുമാർ, മാസ്റ്റർപ്ലാൻ അഡ്വൈസർ റോയി കുര്യൻ  തുടങ്ങിയവരും പങ്കെടുത്തു. എൻജിനിയറിങ്, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് മേഖലകളിലെ സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ വിപണി കണ്ടെത്താനുള്ള ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് ബിസിനസ് അലയൻസ് മീറ്റ് സംഘടിപ്പിച്ചത്.

Exit mobile version