നൂപുർ ശർമയുടെ തലവെട്ടിയാൽ തന്റെ സ്വത്തുക്കൾ നൽകാമെന്ന് യുവാവ്;

അജ്മീർ: പ്രവാചകനെതിരായ വിവാദ പരാമർശം നടത്തിയ മുൻ ബിജെപി വക്താവ് നൂപുർ ശർമയെ തലയറുത്ത് കൊല്ലുന്നവർക്ക് തന്റെ വീടും വസ്തുവകകളും പാരിതോഷികമായി നൽകുമെന്ന് പ്രഖ്യാപിച്ച് രാജസ്ഥാനിലെ അജ്മീർ സ്വദേശി. നൂപുർ ശർമയുടെ തലവെട്ടുന്നവർക്ക് തന്റെ സ്വത്ത് വകകൾ നൽകുമെന്ന് വ്യക്തമാക്കുന്ന വിവാദ വീഡിയോയും ഇയാൾ പുറത്ത് വിട്ടതായി വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു. സൽമാൻ ചിഷ്തി എന്നയാളാണ് വീഡിയോ പുറത്ത് വിട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. നൂപൂർ ശർമ്മയുടെ തല കൊണ്ടുവരുന്നവർക്ക് വീടും സ്വത്തും നൽകുമെന്ന് ഇയാൾ പറയുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം. ഖ്വാജാ സാഹിബിന്റെയും മുഹമ്മദ് സാഹിബിന്റെയും അഭിമാനത്തെ അവഹേളിച്ച ബിജെപി നേതാവ്, അവരുടെ തല കൊണ്ടുവരുന്നയാൾക്ക് തന്റെ വീടും സ്ഥലവും നൽകും-വീഡിയോയിൽ പറയുന്നു.

രാജ്യത്തുടനീളം മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നുവെന്നും വീഡിയോയിൽ ആരോപിക്കുന്നുണ്ട്. വീഡിയോ വൻ തോതിൽ പ്രചരിച്ചതോടെ വാട്‌സ്ആപ്പ് വഴി തനിക്ക് ഈ വീഡിയോ ലഭിച്ചെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് വികാസ് സാങ്‌വാൻ പറഞ്ഞു. സൽമാൻ ചിഷ്തി എന്നയാളെ മദ്യപിച്ച നിലയിലാണ് വീഡിയോയിൽ കാണുന്നതെന്നും സംഭവത്തെ പോലീസ് വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതി സൽമാൻ ചിഷ്തി ദർഗ പോലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരനാണെന്നും ഇയാളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും ഇയാൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് സൂപ്രണ്ട് അറിയിച്ചു.

Exit mobile version