നീതിന്യായ വ്യവസ്ഥയെ ഓർത്ത് അപമാന ഭാരത്താൽ തലതാഴ്ത്തുന്നു’ ; സെക്യൂരിറ്റി ജീവനക്കാരെ മർദിച്ച ഡിവൈഎഫ്ഐ നേതാക്കൾക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ

കോഴിക്കോട് : മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരെ മർദിച്ച ഡിവൈഎഫ്ഐ നേതാക്കൾക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ . മര്‍ദനമേറ്റ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് കോടതിയില്‍നിന്ന് നീതികിട്ടിയില്ല. കോടതിക്ക് ഇനി എന്ത് തെളിവുവേണം. നീതിന്യായവ്യവസ്ഥയെ ഓര്‍ത്ത് തലകുനിക്കുന്നു. സാധാരണക്കാര്‍ക്ക് എവിടെനിന്നാണ് നീതി ലഭിക്കുകയെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു.

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡി.വൈ.എഫ്.ഐ നേതാക്കളുടെ ആക്രമണത്തിനിരയായി നട്ടെല്ലിന് ഗുരുതര പരിക്കേറ്റ പുന്നശ്ശേരി സ്വദേശി ദിനേശനെ സന്ദർശിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു പ്രതിപക്ഷ നേതാവ്
ദിനേശനെ ക്രൂരമായി മർദ്ദിച്ച പ്രതികൾക്ക് ജാമ്യം നൽകിയ നീതിന്യായ വ്യവസ്ഥയെ ഓർത്ത് അപമാന ഭാരത്താൽ തലതാഴ്ത്തുന്നു. സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി തല്ലിച്ചതച്ച പ്രതികൾക്ക് പുറത്തിറങ്ങി നടക്കാനാകുന്ന സാഹചര്യമൊരുക്കിയ നിയമവ്യവസ്ഥയെ അംഗീകരിക്കാനാകില്ല

പാർട്ടി ഓഫീസുകളിൽ നിന്ന് പറയുന്നത് പൊലീസ് ഉദ്യോഗസ്ഥർ കേൾക്കണമെന്ന സി.പി.എം നിലപാടാണ് പ്രതികൾക്ക് അനുകൂലമായ സാഹചര്യം ഉണ്ടാക്കിയത്. ദിനേശന് നിയമപരമായ എല്ലാ സഹായങ്ങളും യു.ഡി.എഫ് നൽകുമെന്നും പ്രതിപക്ഷനേതാവ് വിഡി സതീശൻ പറഞ്ഞു.

കോഴിക്കോട് മെഡിക്കൽ കോളജിൽ സെക്യൂരിറ്റി ജീവനക്കാരെ ആക്രമിച്ച കേസിൽ ഡിവൈഎഫ്ഐ നേതാക്കൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. മുഖ്യപ്രതി അരുൺ അടക്കം അഞ്ച് പേർക്കാണ് ജസ്റ്റിസ് വിജു എബ്രഹാം ഉപാധികളോടെ ജാമ്യം നൽകിയത്. കരാർ അടിസ്ഥാനത്തിൽ ജോലിയെടുക്കുന്ന സെക്യൂരിറ്റി ജീവനക്കാർ ആരോഗ്യ പ്രവർത്തകരുടെ പരിധിയിൽ പെടില്ലെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചു. പ്രതികൾ കോഴിക്കോട് മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്നും ജാമ്യം നൽകിയ ഉത്തരവിലുണ്ട്

Exit mobile version